മുംബയ്: ഇന്ത്യയുടെ വിദേശ നാണയശേഖരം വീണ്ടും ഇടിയുന്നു. ജനുവരി ആറിന് സമാപിച്ച ആഴ്ചയിൽ 126.8 കോടി ഡോളർ ഇടിഞ്ഞ് 56,158.3 കോടി ഡോളറായെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്ചയിൽ 4.40 കോടി ഡോളറിന്റെ നേരിയവർദ്ധന മാത്രം ശേഖരം കുറിച്ചിരുന്നു. തുടർച്ചയായി രണ്ടാഴ്‌ചകളിൽ ഇടിഞ്ഞശേഷമായിരുന്നു ഇത്.
വിദേശ കറൻസി ആസ്‌തി (എഫ്.സി.എ) 174.7 കോടി ഡോളർ താഴ്‌ന്ന് 49,644.1 കോടി ഡോളറായതാണ് ജനുവരി ആറിലെ ആഴ്ചയിൽ തിരിച്ചടിയായത്. അതേസമയം, കരുതൽ സ്വർണശേഖരം 46.1 കോടി ഡോളർ ഉയർന്ന് 4,178.4 കോടി ഡോളറായി. തൊട്ടുമ്പത്തെ ആഴ്‌ചയിൽ വിദേശ നാണയശേഖരത്തിൽ വർദ്ധനയ്ക്ക് കരുത്തായതും കരുതൽ സ്വർണത്തിലെ വർദ്ധനയാണ്.
ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണയശേഖരത്തിൽ പൗണ്ട്, യെൻ, യൂറോ, സ്വർണം, ഐ.എം.എഫിലെ റിസർവ് ഫണ്ട് തുടങ്ങിയവയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |