തിരുവനന്തപുരം: പ്രശസ്ത ആണവ ശാസ്ത്രജ്ഞൻ ഡോ. എ.ഡി. ദാമോദരൻ (86) അന്തരിച്ചു. ശാസ്തമംഗലം മംഗലം ലൈനിൽ 'സുധർമ'യിൽ വെള്ളിയാഴ്ച പുലർച്ചയായിരുന്നു അന്ത്യം. കുറച്ചുനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് 11ന് ശാന്തി കവാടത്തിൽ. ഇ.എം.എസിന്റെ മകൾ ഡോ. ഇ.എം. മാലതിയാണ് ഭാര്യ. മക്കൾ: പ്രൊഫ. സുമംഗല ദാമോദരൻ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡവലപ്‌മെന്റ്, ഡൽഹി). ഹരീഷ് ദാമോദരൻ (റൂറൽ അഫയേഴ്സ് എഡിറ്റർ, ഇന്ത്യൻ എക്സ്‌പ്രസ്, ഡൽഹി). മരുമകൾ: ഷീല താബോർ (എൻജിനിയർ, സൗദി). കൊച്ചു മക്കൾ: നീലാംബരി ഭട്ടാചാര്യ, ചാരുകേശി ദാമോരൻ.
തൃശൂർ വടക്കാഞ്ചേരി ആലത്തൂർ മനയിൽ എ.ദാമോദരൻ നമ്പൂതിരിയുടെയും കാളി അന്തർജനത്തിന്റെയും മകനാണ്.
സ്‌കൂൾ, കോളേജ് വിദ്യാഭ്യാസത്തിനുശേഷം 1957ൽ ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിലെ ആദ്യ ബാച്ചിൽ ചേർന്നു. സർക്കാർ സ്‌കോളർഷിപ്പോടെ 'മെറ്റീരിയൽ സയൻസ് ആൻഡ് മെറ്റലർജി'യിൽ ഇംഗ്ലണ്ടിലെ ലീഡ്സ് സർവകലാശാലയിൽ പി.എച്ച്.ഡി ചെയ്തു. തിരിച്ചെത്തി ഹൈദരാബാദിലെ ന്യൂക്ലിയർ ഫ്യൂവൽ കോംപ്ലക്സിലെ സ്‌പെഷ്യൽ മെറ്റീരിയൽസ് പ്ലാന്റിന്റെ തലവനായി. 20 വർഷം ജോലി ചെയ്ത ശേഷം 1979ൽ സ്വയം വിരമിച്ചു.
തിരുവനന്തപുരത്തേക്ക് മടങ്ങിയ ഡോ. എ.ഡി.ദാമോദരൻ കെൽട്രോണിൽ സ്‌പെഷ്യൽ മെറ്റീരിയൽ ഡവലപ്‌മെന്റ് വിഭാഗത്തിൽ ചേർന്നു. വിക്രം സാരാഭായ് സ്‌പെയ്സ് സെന്റർ (വി.എസ്.എസ്.സി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റൽസ് എന്നിവിടങ്ങളിൽ വിസിറ്ററുമായി. 1985 മുതൽ 1997 വരെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (പഴയ ആർ.ആർ.എൽ) ഡയറക്ടറായി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ചെയർമാനുമായി. വിരമിച്ചശേഷം ശാസ്ത്ര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ ഉൾകൊള്ളിച്ച് ഓൺലൈൻ മാഗസിനും ആരംഭിച്ചിരുന്നു.
സഹോദരങ്ങൾ: എ.ഡി.കൃഷ്ണൻ ( കൊച്ചി), പരേതരായ അമ്മിണി ഭട്ടതിരിപ്പാട്, പ്രൊഫ. എ.ഡി.നാരായണണൻ (തൃശൂർ), എ.ഡി.മാധവൻ ( റിട്ട. സ്റ്റീൽ അതോറിട്ടി ഓഫ് ഇന്ത്യ), എ.ഡി.നീലകണ്ഠൻ ( സി ഡിറ്റ്).
മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മന്ത്രിമാർ, കെ.മുരളീധരൻ എം.പി തുടങ്ങിയവർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |