തിരുവനന്തപുരം: തട്ടകം കേരളത്തിലേക്ക് മാറ്റാനാഗ്രഹം പ്രകടിപ്പിച്ച് സാമുദായിക നേതൃത്വങ്ങളുമായുള്ള കൂടിക്കാഴ്ചകളുമായി മുന്നോട്ട് നീങ്ങുന്ന ശശി തരൂർ എം.പിയുടെ ഒറ്റയാൻ പോക്കിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ അമർഷം കനക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും മുഖ്യമന്ത്രിയാകാനും ആഗ്രഹമുണ്ടെന്ന്
തുറന്നു പറഞ്ഞ തരൂരിനെതിരെ ഇന്നലെ ഉന്നത നേതാക്കൾ രൂക്ഷ വിമർശനമുയർത്തി. എന്നാൽ മുഖ്യമന്ത്രി പദമോഹമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് തരൂർ തിരുത്തി. തരൂരിന് പിന്നാലെ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാഗ്രഹമില്ലെന്ന ടി.എൻ. പ്രതാപൻ എം.പിയുടെ തുറന്നുപറച്ചിലും പാർട്ടിക്ക് വിനയാകുമോയെന്നാണ് ആശങ്ക.
കെ. കരുണാകരൻ സ്മാരകത്തിന്റെ നിർമാണോദ്ഘാടനച്ചടങ്ങിൽ എല്ലാ നേതാക്കളും തരൂരിനെ പേരെടുത്ത് പറയാതെ വിമർശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും നാല് വർഷമുണ്ടായിരിക്കെ ,കോട്ട് തയ്പിച്ചു വച്ചവർ അത് ഊരി വയ്ക്കണമെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി. തരൂരിനെ നേരത്തേ മുതൽ പിന്തുണയ്ക്കുന്ന കെ. മുരളീധരൻ എം.പിയും പരോക്ഷ വിമർശനമുയർത്തി. ചടങ്ങ് ഉദ്ഘാടനം ചെയ്ത എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തരൂരിന് താക്കീത് നൽകുന്ന വിധത്തിലാണ് പ്രതികരിച്ചത്. പരസ്യ പ്രസ്താവനകളിലുള്ള നീരസവും അദ്ദേഹം പ്രകടമാക്കി. സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്നും, പാർട്ടിയിൽ പറയേണ്ടത് പുറത്തല്ല പറയേണ്ടതെന്നും കെ. മുരളീധരൻ പറഞ്ഞു. ആഗ്രഹിക്കാം, പക്ഷേ ആഗ്രഹിക്കുന്നത് പുറത്ത് പറയരുതെന്ന് എം.എം. ഹസൻ ഉപദേശിച്ചു. എന്നാൽ, പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും വിമർശനങ്ങളിലേക്ക് കടന്നില്ല.
മുഖ്യമന്ത്രിയാകാൻ മോഹം പ്രകടിപ്പിച്ചിട്ടില്ലെന്ന് പറയുമ്പോഴും, അത് ലക്ഷ്യമിട്ടാണ് തരൂരിന്റെ നീക്കങ്ങൾ . തരൂർ വന്ന് കാണുന്ന സാമുദായിക നേതൃത്വങ്ങൾ അദ്ദേഹത്തെ വലിയനിലയിൽ സ്വീകരിക്കുന്നതും കോൺഗ്രസ് നേതൃനിരയെ അസ്വസ്ഥമാക്കുന്നു. തരൂർ മലബാറിൽ കൂടുതൽ കേന്ദ്രീകരിക്കുന്നത് ചില തന്ത്രങ്ങളുടെ ഭാഗമാണെന്ന് ചിന്തിക്കുന്നവരുമുണ്ട്. കെ. കരുണാകരന് ശേഷം മലബാറിൽ കോൺഗ്രസിന്റെ ബലശേഷിയിൽ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. ആ വിടവിലാണ് ചുവടുറപ്പിക്കാനുള്ള തരൂരിന്റെ ശ്രമം വ്യാഖ്യാനിക്കപ്പെടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തരൂരിനെ ഒഴിവാക്കാനുള്ള ചിലരുടെ നീക്കത്തിന് തടയിടാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നതെന്ന ചർച്ചകളും കോൺഗ്രസിന്റെ അകത്തളങ്ങളിലുണ്ട്. എ.ഐ.സി.സി പ്രവർത്തകസമിതിയിലിടം പ്രതീക്ഷിക്കുന്നെങ്കിലും ,അതെത്രത്തോളമെന്ന ചോദ്യം അദ്ദേഹത്തിന്റെ ഭാവി രാഷ്ട്രീയ നിലപാടുകളിൽ നിർണായകമാകുമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |