കൊച്ചി: പനങ്ങാട് പൊലീസ് സ്‌റ്റേഷനിൽ എസ്.ഐയും വനിതാ സി.പി.ഒയും തമ്മിലുണ്ടായ തർക്കം നാടകീയരംഗങ്ങൾ സൃഷ്ടിച്ചു. ജോലിഭാരത്തെക്കുറിച്ച് പരാതിപ്പെടാനെത്തിയ ഉദ്യോഗസ്ഥയെ എസ്.ഐ ജിൻസൺ ഡൊമിനിക്ക് അധിക്ഷേപിച്ചെന്നാണ് ആരോപണം. പുറത്തിറങ്ങിയ സി.പി.ഒ പൊലീസുകാരുടെ വിശ്രമമുറിയിൽ കയറി കതകടച്ചിരുന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. സഹപ്രവർത്തകർ വിളിച്ചിട്ടും തുറന്നില്ല. തുടർന്ന് എസ്.ഐയും മറ്റു രണ്ടുപേരും ചേർന്ന് വാതിൽ ചവിട്ടിത്തുറന്നു.
ഇന്നലെ രാവിലെ ഡ്യൂട്ടി നിശ്ചയിക്കുന്നതിനിടെയാണ് സംഭവം. ഡ്യൂട്ടിയെ ചൊല്ലി എസ്.ഐയും പൊലീസുകാരും തമ്മിൽ കുറച്ചുനാളായി ഭിന്നതയുണ്ട്. സംഭവം ഉൗതിപ്പെരുപ്പിക്കാൻ ചിലർ ശ്രമിച്ചതാണെന്നും സംശയിക്കുന്നു.
പനങ്ങാട് സ്റ്റേഷനിൽ ഇൻസ്പെക്ടർ ലീവിലാണ്. എസ്.എച്ച്.ഒയുടെ ചുമതല മരട് ഇൻസ്പെക്ടർക്കാണ്. ദൈനംദിന പ്രവർത്തനങ്ങൾ എസ്.ഐയാണ് നിർവഹിക്കുന്നത്. പൊലീസുകാരി പരാതി നൽകിയിട്ടില്ല. മരട് ഇൻസ്പെക്ടർ സ്റ്റേഷൻ സന്ദർശിച്ചു.
ജോലി സംബന്ധിച്ച നിസാരസംഭവം മാത്രമാണിതെന്നും പരാതികളൊന്നുമില്ലെന്നും കൊച്ചി സിറ്റി ഡി.സി.പി എസ്. ശശിധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |