കൽപ്പറ്റ:വയനാട്ടിൽ നിന്ന് കടുവഭീതി അകലുന്നില്ല.പുതുശ്ശേരിയിൽ കർഷകന്റെ ജീവനെടുത്ത കടുവ ഭീതിക്ക് കുപ്പാടിത്തറയിൽ പരിസമാപ്തിയായെങ്കിലും തൊട്ടുപിറകെ മാനന്തവാടിക്കടുത്ത പിലാക്കാവിൽ കടുവ പശുവിനെ അക്രമിച്ച് കൊന്നു. പൊൻമുടിക്കോട്ടയിലും കടുവ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്.
പിലാക്കാവിൽ ഇന്നലെ പശുവിനെ കൊന്ന അതേ പ്രദേശത്താണ് മുമ്പ് ആടിനെയും, പശുവിനെയും കടുവ കൊന്നത്. നവംബർ നാലിന് ജോൺസൺ എന്ന ബിജുവിന്റെ ആടും, നവംബർ 17ന് ഊന്നുകല്ലിങ്കൽ കുമാരന്റെ പശുക്കിടാവിനെയുമാണ് പിലാക്കാവ് മണിയൻ കുന്നിൽ വെച്ച് കടുവ കൊന്നത്.
ഇതിന്റെ തുടർച്ചയായാണ് ഇന്നലെ ഉച്ചയോടെ നടുതൊട്ടിയിൽ ദിവാകരൻ എന്ന ഉണ്ണിയുടെ പശുക്കിടാവിനെ കടുവ കൊന്നത്. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. സംഭവസ്ഥലം ഒ.ആർ കേളു എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്ദർശിച്ചു. കടുവയെ കൂട് വെച്ച് പിടികൂടാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൂട് സ്ഥാപിക്കുമെന്ന് വനംവകുപ്പ്
കടുവ പശുക്കിടാവിനെ കൊന്ന പിലാക്കാവ് മണിയൻകുന്നിൽ കൂട് സ്ഥാപിക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. കൂട് സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള നടപടി ക്രമങ്ങൾ വേഗം തന്നെ പൂർത്തിയാക്കും. കൂടാതെ പശുവിന്റെ ഉടമയായ കർഷകന് അർഹമായ ധനസഹായം നൽകാനും തീരുമാനമായി. ഒ.ആർ കേളു എം.എൽ.എ, നഗരസഭ വൈസ് ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർമാർ, പൊതുപ്രവർത്തകർ തുടങ്ങിയവരും വനപാലകരും നടത്തിയ ചർച്ചയിലാണ് തീരുമാനം.
നാട് വിറപ്പിച്ച അഞ്ചാമനും അവസാനം പാലിയേറ്റീവ് കെയറിലെത്തി
സുൽത്താൻ ബത്തേരി: മാനന്തവാടി പുതുശ്ശേരിയിൽ ഒരാളെ വകവരുത്തുകയും പ്രദേശത്തെ ഭീതിയിലാഴ്ത്തുകയും ചെയ്ത പത്ത് വയസുകാരൻ കടുവ അവസാനം കുപ്പാടി ആനിമൽ ഹോസ് സ്പെയ്സ് ആൻഡ് പാലിയേറ്റീവ് യൂണിറ്റിലെ അഞ്ചാമനായി എത്തി. ഇന്നലെ ഉച്ചയോടുകൂടിയാണ് കുപ്പാടിത്തറയിൽ മയക്കുവെടിവെച്ച് കടുവയെ പിടികൂടിയത്.
കുപ്പാടിത്തറയിൽ നിന്ന് ആർ.ആർ.ടിയുടെ ലോറിയിലാണ് മൂന്ന് മണിയോടുകൂടി കുപ്പാടിയിലെ പാലിയേറ്റീവ് യൂണിറ്റിലെത്തിച്ചത്. മറ്റ് കടുവകളെ അപേക്ഷിച്ച് പൂർണ ആരോഗ്യവാനാണ്. അതുകൊണ്ട് തന്നെ കൂട്ടിലടച്ചിട്ടും അക്രമവാസന കാണിച്ച് കൂട്ടിൽ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുകയാണ്. പ്രാഥമിക പരിശോധനയിൽ കടുവയ്ക്ക് കാര്യമായ പരിക്കുകളൊന്നും കാണാനില്ലെങ്കിലും, വിദഗ്ധപരിശോധനയിൽ മാത്രമെ മറ്റെന്തെങ്കിലും പരിക്കോ അസുഖമോ ഉണ്ടോ എന്നറിയുകയുള്ളു.
നാല് കടുവകൾക്കുള്ള സൗകര്യങ്ങൾ മാത്രമാണ് പാലിയേറ്റീവ് സെന്ററിലുള്ളത്. അവിടേക്കാണ് അഞ്ചാമനായി കുപ്പാടിത്തറ കടുവ എത്തിയത്. ആരോഗ്യവാനായ കടുവയെ ഇവിടെത്തന്നെ പരിപാലിച്ച് നിർത്തണമോ എന്നതിനെപ്പറ്റി ഉന്നതതലങ്ങളിൽ നിന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ തുടർനടപടി ഉണ്ടാകുകയുള്ളു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |