കൊച്ചി: പീഡനക്കേസിൽ പ്രതിയായ സിനിമാ മേഖലയിലെ വ്യക്തിക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ ഹൈക്കോടതി ജഡ്ജിക്ക് നൽകാനെന്ന പേരിൽ കൊച്ചിയിലെ പ്രമുഖ അഭിഭാഷകൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.
ഇന്നലെയാണ് ഡി.ജി.പിയുടെ അറിയിപ്പ് ലഭിച്ചതെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമൻ പറഞ്ഞു.
ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്റെ പ്രധാന ചുമതലയുള്ള അഭിഭാഷകനെതിരെ ഉയർന്ന പരാതി അന്വേഷിക്കാൻ ഡി.ജി.പിയോട് ഹൈക്കോടതി രജിസ്ട്രാർ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സിറ്റി പൊലീസ് കമ്മിഷണറെ ഡി.ജി.പി തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തി.
നവംബറിൽ ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പുവേളയിൽ ഈ അഭിഭാഷകനെതിരെ ഇതേ ആരോപണം ഉയർന്നിരുന്നു. ഇത് ജഡ്ജിയുടെ ശ്രദ്ധയിൽപ്പെടുകയും വിജിലൻസ് രജിസ്ട്രാറുടെ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.
ആരോപണം കോടതിക്കു കളങ്കമുണ്ടാക്കുന്നതാണെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് ഫുൾ കോർട്ട് ചേർന്നാണ് പൊലീസ് അന്വേഷണത്തിന് വിടാൻ തീരുമാനിച്ചത്.
ഹൈക്കോടതി നിർദ്ദേശപ്രകാരം ഒരു അഭിഭാഷകനെതിരെ പൊലീസ് അന്വേഷണം നടത്തുന്നത് ആദ്യമായാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |