കണ്ണൂർ : പഴയ ബസ് സ്റ്റാൻഡിന് സമീപം പാറക്കണ്ടിയിൽ തനിച്ച് താമസിക്കുകയായിരുന്ന കൊയ്യാങ്കണ്ടി ശ്യാമള (75)യുടെ വീട് കത്തിച്ച സംഭവത്തിൽ പാറക്കണ്ടി നരിയമ്പള്ളി ഹൗസിൽ ഉണ്ണിയെന്ന സതീഷിനെ(63)ടൗൺ ഇൻസ്പെക്ടർ പി.എ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. നഗരത്തിൽ ചുമട്ടുതൊഴിലാളിയായ സതീഷ് മദ്യ ലഹരിയിലാണ് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു.
ബിവറേജസിൽ തൂപ്പ് ജോലി ചെയ്യുന്ന ശ്യാമള അവിടെ നിന്ന് ശേഖരിക്കുന്ന കുപ്പികളും കാർഡ് ബോർഡുകളുമൊക്കെ വീടിന്റെ പരിസരത്തും വഴിയിലുമൊക്കെ കൂട്ടിയിട്ടതിൽ പ്രകോപിതനായാണ് സതീഷ് ഈ കടുംകൈ പ്രവർത്തിച്ചത്.ഇതിന് സമീപത്തായി സതീഷും തന്റെ വീട്ടിലെ മാലിന്യങ്ങൾ നിക്ഷേപിക്കാറുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്ത ശ്യാമളയോടുള്ള വിരോധമാണ് തീവെപ്പിലേക്ക് നയിച്ചത്. ശ്യാമളയുടെ വീടിന് പുറത്തുള്ള മാലിന്യത്തിന് സതീഷ് മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. വീട് കത്തിക്കുകയെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് മനസിലാകുന്നതെന്നും സി ഐ.ബിനുമോഹൻ വ്യക്തമാക്കി.
ഞായറാഴ്ച്ച പുലർച്ചെ തീയിട്ടെങ്കിലും പൂർണമായും കത്തിയിരുന്നില്ല. മുഴുവനും കത്തിക്കാൻ വേണ്ടിയാണ് വീണ്ടും തീയിട്ടതെന്ന് സതീഷ് പൊലീസിന് മൊഴി നൽകി. പുലർച്ചെ മൂന്ന് മണിയോടെ ഒരാൾ ചൂട്ടുമായി വന്ന് മാലിന്യത്തിന് തീയിടുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് വന്നിരുന്നു. ഇത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് സതീഷിനെ പിടികൂടാൻ സഹായിച്ചത്. എസ്.ഐ നസീബ്, അരുൺ, എ.എസ്.ഐമാരായ രഞ്ജിത്ത്, അജയൻ, സീനിയർ സി.പി.ഒ നാസർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. സംഭവത്തിൽ ശ്യാമളയുടെ വീട് പൂർണമായും കത്തി നശിച്ചിരുന്നു. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തതിന് ശേഷം കണ്ണൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
തീപടർന്ന് കുപ്പികളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഉറക്കം ഞെട്ടിയുണർന്ന് പുറത്തേക്ക് ഓടി മാറിയതിനാൽ ശ്യാമളയുടെ ജീവൻ രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |