തൃശൂർ : സേഫ് ആൻഡ് സ്‌ട്രോംഗ് നിക്ഷേപ തട്ടിപ്പ് പ്രതി പ്രവീൺ റാണയെ നായകനാക്കി സിനിമയെടുത്ത എ.എസ്.ഐയ്‌ക്കെതിരെ നടപടി. വലപ്പാട് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐയായ സാന്റോ തട്ടിലിനെയാണ് തൃശൂർ റേഞ്ച് ഡി.ഐ.ജി സസ്‌പെൻഡ് ചെയ്തത്. പുത്തൻപീടിക സ്വദേശിയാണ്. പ്രവീൺ റാണ നായകനായ 'ചോരൻ' എന്ന സിനിമയുടെ സംവിധായകനാണ് സാന്റോ തട്ടിൽ.
ക്രിമിനൽ പശ്ചാത്തലമുള്ള പ്രവീൺ റാണയുടെ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിനും, 2022 ഡിസംബർ 14ന് സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിംഗിൽ പങ്കെടുത്തതിനും, പൊലീസ് വകുപ്പിൽ നിന്നും അനുമതി വാങ്ങാതെ സിനിമ സംവിധാനം ചെയ്തതിനുമാണ് നടപടി. നേരത്തെ അന്തിക്കാട് സ്റ്റേഷനിലായിരുന്നു. ഇയാൾക്കെതിരെ ആരോപണം വന്നതോടെയാണ് പതിനഞ്ച് ദിവസം മുമ്പ് ശിക്ഷണ നടപടിയായി വലപ്പാടേക്ക് സ്ഥലം മാറ്റിയത്.
നേരത്തെ പൊലീസ് നിർമ്മിക്കുന്ന പല ബോധവത്കരണ ഡോക്യുമെന്ററികളുടെ സംവിധാനം നിർവഹിച്ചിട്ടുള്ള സാന്റോ ആദ്യമായാണ് പൂർണ സംവിധായകനാകുന്നത്.
റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ കെ.എം.പ്രജിത്താണ് സിനിമ നിർമ്മിച്ചത്. "ലോകത്തിലെ ഓരോ മനുഷ്യനും ഒരു മുഖംമൂടിയുണ്ട്. ഇത് തുറന്ന് കാണിക്കലാണ് ഈ ചിത്രമെന്നായിരുന്നു" സാന്റോ അന്തിക്കാട് പറഞ്ഞിരുന്നത്. രാത്രികളിൽ മാത്രം തുടർച്ചയായി ചിത്രീകരിച്ച് പൂർത്തിയാക്കിയ സിനിമയാണ് 'ചോരൻ'. നാളെ പ്രവീൺ റാണയുടെ ജാമ്യാപേക്ഷയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും പരിഗണിക്കും. ഇതിനിടെ പ്രവീൺ റാണയ്‌ക്കെതിരെ പാലക്കാട് ജില്ലയിൽ നിന്ന് 14 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. റിമാൻഡിലായ പ്രതിയെ കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്താൻ അനുമതി നൽകണമെന്ന് കാട്ടി പാലക്കാട് പൊലീസ് കോടതിയിൽ അപേക്ഷയും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |