ടെണ്ടർ മേയിൽ
ആലപ്പുഴ : സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കം പരിഹരിച്ചതോടെ, പമ്പയാറിനു കുറുകെ കാവാലം തട്ടാശേരി പാലം നിർമ്മാണത്തിന് ടെണ്ടർ ക്ഷണിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിൽ. 2016ൽ ഒന്നാം പിണറായി സർക്കാരിന്റെ ഇടക്കാല ബഡ്ജറ്റിൽ പാലത്തിനായി 30കോടി രൂപ അനുവദിച്ചിരുന്നെങ്കിലും നിർമ്മാണം നീണ്ടുപോയി. പാലം നിർമ്മിക്കേണ്ട ഭാഗം ദേശീയ ജലപാതയുടെ പരിധിയിൽപ്പെടുന്നതിനാൽ നീളവും ഉയരവും വർദ്ധിപ്പിക്കേണ്ടി വന്നതോടെ പുതുക്കിയ പ്ലാൻ പ്രകാരം 52.2 കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. അപ്രോച്ച് റോഡ് അടക്കം 396.21 മീറ്റർ നീളത്തിൽ 12 സ്പാനുകളോടെ നിർമ്മിക്കുന്ന പാലത്തിനായി കാവാലം, കുന്നുമ്മ വില്ലേജുകളിലായി ഏറ്റെടുക്കുന്ന സ്ഥലത്തിനായി നഷ്ടപരിഹാരം നൽകാൻ 9കോടിയിലധികം രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചു.
ഭൂമിയുടെ നഷ്ടപരിഹാരത്തുക മൂന്ന് മാസത്തിനുള്ളിൽ ഉടമകളുടെ അക്കൗണ്ടിൽ നൽകാനാണ് കഴിഞ്ഞ ദിവസം തോമസ് കെ.തോമസ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഉനടന്ന യോഗത്തിൽ ധാരണയായത്. ഈ ഭൂമിയിൽ നിർമ്മാണ ജോലികൾ ആരംഭിക്കുന്നതിനുള്ള സമ്മതം ഉടമകൾ 200രൂപ പത്രത്തിൽ എഴുതി നൽകും. കേരള റോഡ് ഫണ്ട് ബോർഡിനാണ് പാലത്തിന്റെ നിർമ്മാണച്ചുമതല.
കാവാലം പാലം വരുമ്പോൾ
സഫലമാകുന്നത് കാവാലം തട്ടാശ്ശേരി നിവാസികളുടെ ഒന്നരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പ്
കുട്ടനാട്ടുകാർക്ക് വേഗത്തിൽ ആലപ്പുഴ, കോട്ടയം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെത്താം
എ.സി റോഡിനെയും എം.സി റോഡിനെയും ബന്ധിപ്പിക്കുന്ന ബൈപ്പാസായി റോഡ് മാറും
ആലപ്പുഴയിൽ നിന്ന് കോട്ടയത്ത് എത്താൻ എട്ട് കിലോമീറ്റർ ലാഭിക്കാൻ കഴിയും
നെല്ല് സംഭരണം ഉൾപ്പെടെ കാർഷിക മേഖലയ്ക്കും വളരെയേറെ ഗുണകരമാകും
ടൂറിസത്തിനും ഗുണം
മങ്കൊമ്പ് ബ്ളോക്ക് ജംഗ്ഷനിൽ നിന്ന് നീലംപേരൂർ വരെയുള്ള 10കിലോമീറ്റർ റോഡ് കടന്നുപോകുന്നത് പാടശേഖരങ്ങളുടെ മദ്ധ്യത്തിലൂടെയാണ്. മണിമല, പമ്പ ആറുകളുടെ കുറുകെയുള്ള മങ്കൊമ്പ് പാലവും കാവാലം പാലവും വിനോദ സഞ്ചാരികൾക്ക് മനോഹര കാഴ്ച സമ്മാനിക്കും.
പാലം നിർമ്മാണത്തിന്
ഏറ്റെടുക്കേണ്ടത് : 110 സെന്റ്
ഏറ്റെടുത്തത് : 86 സെന്റ്
ഇനിയുള്ളത് : 24 സെന്റ്
396.21 മീറ്റർ നീളം
12 സ്പാനുകഠ
സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായാൽ മേയ് മാസത്തിൽ ടെണ്ടർ ചെയ്യാനാകും. കരാർ ഉറപ്പിച്ചാൽ 18മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
- ആർ.രാഹുൽ, അസി.എൻജിനീയർ, കെ.ആർ.എഫ്.ബി
ജനകീയ പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത പാലം നിർമ്മിക്കാനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിലെത്തിയത് ആശ്വാസകരമാണ്. നിർമ്മാണം വേഗം തുടങ്ങി സമയ ബന്ധിതമായി പൂർത്തിയാക്കണം.
-പി.ആർ.വിഷ്ണുകുമാർ, ജോയിന്റ് കൺവീനർ, കാവാലം പാലം സമ്പാദക സമിതി
കാവാലം പാലം പൂർത്തീകരിച്ചാൽ കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിലാകെ വികസനം എത്തും. പണം അനുവദിച്ച് ഏഴു വർഷം കഴിഞ്ഞിട്ടും നിർമ്മാണം തുടങ്ങാൻ കഴിയാത്തതിനാൽ ജനങ്ങൾ ആശങ്കയിലായിരുന്നു. നടപടികൾ വേഗത്തിലാക്കി ഉടൻ നിർമ്മാണം ആരംഭിക്കണം.
- സിനുരാജ്, പൊതുപ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |