ത്രിപുര-ഫെബ്രു. 16 നാഗാലാൻഡ്, മേഘാലയ- ഫെബ്രു-27 വോട്ടെണ്ണൽ- മാർച്ച് 2
ന്യൂഡൽഹി: ത്രിപുരയിൽ ഫെബ്രുവരി 16നും നാഗലാൻഡിലും മേഘാലയയിലും 27നും വോട്ടെടുപ്പ് നടക്കും. എല്ലായിടത്തും വോട്ടെണ്ണൽ മാർച്ച് രണ്ടിനു നടത്താനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു.
പശ്‌ചിമബംഗാൾ, മഹാരാഷ്‌ട്ര(2),അരുണാചൽ പ്രദേശ്, ജാർഖണ്ഡ്, തമിഴ്നാട്(ഒന്നു വീതം), അസംബ്ളി മണ്ഡലങ്ങളിലെയും എൻ.സി.പി എം.പിയായ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയതിനാൽ ലക്ഷദ്വീപ് ലോക്‌സഭാ മണ്ഡലത്തിലെയും ഉപതിരഞ്ഞെടുപ്പും 27ന് നടക്കും. ഇക്കൊല്ലം കർണാടക, മിസോറാം, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുണ്ടാകും. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലും തിരഞ്ഞെടുപ്പിന് സാദ്ധ്യതയുണ്ട്.
ത്രിപുര
ആകെ സീറ്റ്: 60, വോട്ടർമാർ: 28,23, 822
നിലവിലെ കക്ഷി നില: ബി.ജെ.പി -33, സി.പി.എം -15, ഐ.പി.എഫ്.ടി(എൻ.ഡി.എ കക്ഷി)- 4, കോൺഗ്രസ് -1
(7 സീറ്റ് ഒഴിവ്)
2018ൽ സി.പി.എമ്മിന്റെ 25 വർഷത്തെ ആധിപത്യം തകർത്തെറിഞ്ഞ ബി.ജെ.പി ബിപ്ളവ് ദേബ് കുമാറിന്റെ നേതൃത്വത്തിൽ ആദ്യമായി അധികാരത്തിൽ..ആഭ്യന്തര കലഹത്തെത്തുടർന്ന് ബിപ്ളവ് ദേബിനെ മാറ്റിയ കേന്ദ്ര നേതൃത്വം മുൻ കോൺഗ്രസ് നേതാവ് കൂടിയായ മണിക് സാഹയെ 2022 മേയിൽ മുഖ്യമന്ത്രിയാക്കി. ഭരണവിരുദ്ധ വികാരം നേരിടുന്ന ബി.ജെ.പിയെ പുറത്താക്കാൻ സി.പി.എമ്മും, പരമ്പരാഗത വൈരികളായ കോൺഗ്രസും ഒന്നിക്കും. പ്രത്യേക ഗോത്രവർഗ സംസ്ഥാനത്തിനായി വാദിക്കുന്ന തിപ്ര മോത്തയെയും ഉൾപ്പെടുത്താൻ ശ്രമം. മുഖ്യമന്ത്രി പദമടക്കം ആഗ്രഹിക്കുന്ന ത്രിപ്രമോത്ത നേതാവ് പ്രദ്യോത് കിഷോർ മനസു തുറന്നിട്ടില്ല. സഖ്യകക്ഷിയായ ഐ.പി.എഫ്.ടിക്കും ബി.ജെ.പിക്കുമിടയിൽ ഭിന്നതകളേറെ.
നാഗലാൻഡ്:
ആകെ സീറ്റ് 60, വോട്ടർമാർ: 13,17,634
കക്ഷി നില: എൻ.ഡി.പി.പി- 42, ബി.ജെ.പി- 12, എൻ.പി.എഫ്:- 4, സ്വതന്ത്രർ -2
എൻ.പി.എഫ്, എൻ.ഡി.പി.പി, ബി.ജെ.പി എന്നിവ ചേർന്ന പി.ഡി.എ ഭരിക്കുന്നു. എൻ.ഡി.പി.പിയുടെ നെഫിയു റിയോ മുഖ്യമന്ത്രി. പ്രതിപക്ഷത്തെ എൻ.പി,എഫിന്റെ 21 എം.എൽ.എമാരും രണ്ട് നാഷണൽ പ്യൂപ്പിൾസ് പാർട്ടി എം.എൽ.എമാരും ഒരു ജെ.ഡി.യു എം.എൽ.എയും എൻ.ഡി.പി.പിയിൽ ചേർന്നു. നിലവിൽ പ്രതിപക്ഷമില്ല.സായുധ സേനയ്‌ക്കുള്ള പ്രത്യേക അധികാരം എടുത്ത കളഞ്ഞ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്.പ്രത്യേക നാഗാലാൻഡിന് വേണ്ടി വാദിക്കുന്ന ഗോത്രങ്ങളുടെ നിലപാട് നിർണായകം.
മേഘാലയ
ആകെ സീറ്റ് 60, വോട്ടർമാർ:21,64, 973
കക്ഷി നില: എൻ.പി.പി- 20, യു.ഡി.പി- 8, പി.ഡി.എഫ്- 2, ബി.ജെ.പി- 2, തൃണമൂൽ- 8, എൻ.സി.പി-1, സ്വതന്ത്രർ 1 (18 ഒഴിവ്)
2018ൽ 21 സീറ്റു നേടിയ കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയായെങ്കിലും സർക്കാർ രൂപീകരിക്കാനായില്ല. 12 പേർ തൃണമൂലിൽ ചേർന്നു(അതിൽ 4പേർ പിന്നീട് ബി.ജെ.പിയിൽ). ബി.ജെ.പി, എൻ.പി.പി, യു.ഡി.പി, പി.ഡി.എഫ് പാർട്ടികളുടെ സഖ്യമായ എം.ഡി.എ ഭരിക്കുന്നു. എൻ.പി.പി നേതാവ് കോൺറാഡ് സാങ്മ മുഖ്യമന്ത്രി. എൻ.പി.പി ഇക്കുറി ഒറ്റയ്‌ക്ക് മത്സരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |