കോട്ടയം: പാലാ നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പ് ഇടതു മുന്നണിയിലെ ഭിന്നതയെന്ന തരത്തിൽ കേരളാകോൺഗ്രസ് എം വഷളാക്കിയതിൽ സി.പി.എം അതൃപ്തി കടുപ്പിച്ചതോടെ ജോസ് കെ. മാണി വിഭാഗം അയഞ്ഞു. ബിനു പുളിക്കക്കണ്ടത്തെ വേണ്ടെന്ന് പറഞ്ഞിരുന്ന കേരളാ കോൺഗ്രസ് സി.പി.എമ്മിൽ നിന്ന് ആര് വന്നാലും കുഴപ്പമില്ലെന്ന നിലപാടിലാണിപ്പോൾ. ഇതോടെ ബിനു ചെയർമാനാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന സ്ഥിതിയായി.
ബിനുവിനു പകരം സി.പി.എം സ്വതന്ത്രയെ ചെയർപേഴ്സണാക്കാൻ ഇരു പാർട്ടികളും തമ്മിലുണ്ടായ 'ധാരണയുടെ" ഭാഗമാണോ ഇതെന്നും സംശയമുണ്ട്. പാലാ നഗരസഭാ കൗൺസിലിനിടെ ബിനു കേരളാകോൺഗ്രസ് അംഗത്തെ മർദ്ദിക്കുന്ന പഴയ ദൃശ്യങ്ങൾ ഇന്നലെയും പുറത്തിറങ്ങി. ഇതിന് പിന്നിൽ കേരളാ കോൺഗ്രസാണെന്ന ആരോപണവും ശക്തമായി.
ജോസിന്റെ സമ്മർദ്ദത്തിന് വഴങ്ങരുതെന്നും ബിനുവിനെ ചെയർമാനാക്കണമെന്നുമാണ് സി.പി.എം ഏരിയ കമ്മിറ്റിയുടെ നിലപാട്. എന്നാൽ പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാണ് സി.പി.എം സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് നൽകിയ നിർദ്ദേശമെന്നും സൂചനയുണ്ട്. എന്നാൽ തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനങ്ങൾ പങ്കവെക്കുന്നതിൽ കേരള കോൺഗ്രസ് എം വിലപേശൽ തുടരുന്നത് ഇടതു മുന്നണി ഘടക കക്ഷികൾക്കിടയിൽ ആദ്യ സംഭവമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു കുറ്റപ്പെടുത്തി.
പാലാ നഗരസഭ
ആകെ സീറ്റ്-26
എൽ.ഡി.എഫ്- 17
കേരളാകോൺഗ്രസ് എം- 10
സി.പി.എം- 1
സി.പി.എം സ്വതന്ത്രർ- 5
സി.പി.ഐ- 1
യു.ഡി.എഫ്- 9
കോൺഗ്രസ്- 5
കേരളാ കോൺഗ്രസ് ജോസഫ്- 3
യു.ഡി.എഫ് സ്വതന്ത്രൻ- 1
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |