തൃശൂർ: നിക്ഷേപത്തട്ടിപ്പ് നടത്തിയ സേഫ് ആൻഡ് സ്‌ട്രോംഗ് കമ്പനിക്കെതിരെ പുതിയ പരാതികളുണ്ടാകുന്ന സാഹചര്യത്തിൽ പണം ചെക്കായി നൽകാമെന്ന വാഗ്ദാനവുമായി ഉടമ പ്രവീൺ റാണയുടെ പ്രതിനിധികൾ ഇടപാടുകാരിലേക്ക്. ചെക്ക് വേണ്ടെന്നും എല്ലാവർക്കും പണമായി തുക നൽകണമെന്നും നിക്ഷേപകർ നിലപാടെടുത്തതോടെ ഒത്തുതീർപ്പ് ശ്രമം പാളി.
ചെക്ക് തരാമെന്നേറ്റ് മുമ്പും പറ്റിച്ചിട്ടുള്ള സാഹചര്യത്തിൽ പുതിയ വാഗ്ദാനവും പാലിക്കാനിടയില്ലാത്തത് കൊണ്ടാണ് വഴങ്ങാതിരുന്നതെന്ന് ഇടപാടുകാർ പറഞ്ഞു. കൂടുതൽ പ്രശ്‌നമുണ്ടാക്കുന്നവരെ ചെക്ക് കൊടുത്ത് ഒതുക്കിയാൽ അവർ പണം നഷ്ടപ്പെട്ടവരുടെ കൂട്ടായ്മയിൽ നിന്ന് പിൻവാങ്ങുമെന്നാണ് റാണയുടെ പ്രതിനിധികൾ കരുതുന്നത്. തങ്ങളുടെ ഐക്യം തകർക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഇടപാടുകാർ പറഞ്ഞു. വിവിധ ജില്ലകളിലായി 130ൽ അധികം പരാതികളുള്ളതായാണ് വിവരം. തട്ടിപ്പിനിരയായവരിൽ ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം മരുന്ന് വാങ്ങാൻ പണമില്ലാത്തവരും ജപ്തി ഭീഷണി നേരിടുന്നവരുമുണ്ട്.
പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും സ്വന്തം നിലയ്ക്ക് അഭിഭാഷകനെ വച്ച് ഹൈക്കോടതിയിൽ കേസ് കൊടുക്കാനാണ് ഇടപാടുകാരുടെ നീക്കം. റാണയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമ്പോഴുള്ള പുതിയ വിവരമറിയാൻ കാത്തിരിക്കുകയാണ് അവർ. റാണയുടെ പേരിലുള്ള ബിനാമി ഇടപാടുകളെപ്പറ്റി സ്വന്തം നിലയ്ക്കും ഇടപാടുകാർ അന്വേഷിക്കുന്നുണ്ട്. കേരളം, ബംഗളൂരു, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സ്ഥലവും ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിൽ നിക്ഷേപവുമുള്ളതായി പൊലീസിനും വിവരം ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ കിട്ടിയാലുടൻ റാണയുമായി പൊലീസ് തെളിവെടുപ്പ് നടത്തും.
രക്ഷാമാർഗം തേടി ജീവനക്കാർ
അതിനിടെ സ്വയംരക്ഷയ്ക്കായി ജീവനക്കാരും സംഘടിതശ്രമം നടത്തുന്നതായാണ് വിവരം. തങ്ങളുടെ പേരുകൾ വരാതിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി പൊലീസിൽ നൽകേണ്ട പരാതിയുടെ മാതൃക തയ്യാറാക്കി ഇടപാടുകാർക്ക് അയച്ചുകൊടുക്കുകയും നിശ്ചിത മാതൃകയിൽ മാത്രം പരാതി നൽകാൻ നിർദ്ദേശിക്കുകയും ചെയ്യുന്നുണ്ടത്രേ. പരസ്യങ്ങളിൽ നിന്നും മറ്റുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയിൽ നിക്ഷേപിച്ചതെന്ന തരത്തിൽ പരാതി നൽകാനും പ്രേരിപ്പിക്കുന്നുണ്ട്. പണം വാങ്ങിയവരുടെ പേരില്ലാതെയുള്ള പരാതി ഗുണം ചെയ്യില്ലെന്ന് തട്ടിപ്പിനിരയായവരെ ധരിപ്പിക്കുന്നുണ്ടെന്ന് ഇടപാടുകാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |