കോട്ടയം: പാലാ നഗരസഭാ അദ്ധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ കേരള കോൺഗ്രസിന് വഴങ്ങി സി പി എം. അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ബിനു പുളിക്കക്കണ്ടത്തിനെ സി പി എം ഒഴിവാക്കി. കേരള കോൺഗ്രസിന്റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് അവസാനനിമിഷം ബിനു പുളിക്കക്കണ്ടത്തിനെ സി പി എം മാറ്റി നിറുത്തിയതെന്നാണ് റിപ്പോർട്ട്. ജോസീൻ ബിനോ ആണ് സി പി എം സ്ഥാനാർത്ഥി. ഇന്നാണ് അദ്ധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്.
നേരത്തേ ബിനുവിനെതിരായ നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് ജോസ് കെ മാണിയോട് സി പി എം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പ്രാദേശിക തർക്കം മുന്നണി ബന്ധം വഷളാക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലപാടിൽ നിന്ന് പിന്നോട്ടുപോകാൻ കേരള കോൺഗ്രസ് തയ്യാറായില്ല.
രണ്ടുവർഷത്തിനുശേഷം ധാരണ അനുസരിച്ചാണ് കേരള കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞു നൽകിയത്. പുളിക്കക്കണ്ടം ഒഴികെ ആരെയും സ്ഥാനാർത്ഥിയായി അംഗീകരിക്കാമെന്നായിരുന്നു കേരള കോൺഗ്രസ് നിലപാട്. ഇതിനെതിരെ കടുത്ത എതിർപ്പുമായി സി പി എം രംഗത്തെത്തിയിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ബി ജെ പിയിൽനിന്ന് സി പി എമ്മിലെത്തിയ ബിനു പാർട്ടി ചിഹ്നത്തിൽ മത്സരിച്ചാണ് വിജയിച്ചത്. നഗരസഭയിൽ കേരള കോൺഗ്രസ് എം അംഗം ബൈജു കൊല്ലമ്പറമ്പിലിനെ മർദിച്ച സംഭവമാണ് ജോസ് കെ. മാണിയടക്കം നേതാക്കളെ ബിനുവിന് എതിരാക്കിയത്. രണ്ടു പാർട്ടികളും ഒരേ മുന്നണിയിലുള്ളപ്പോഴുണ്ടായ സംഭവം ഏറെ ചർച്ചയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |