വക്കം: വക്കം കോടമ്പള്ളിയിലെ പ്രകൃതി നൽകിയ കായലോര സൗന്ദര്യം നുകരാൻ സഞ്ചാരികളെ കാത്തിരിക്കുന്നു. പ്രകൃതി കനിഞ്ഞു നൽകിയ ദൃശ്യ ഭംഗിയുള്ള കയറിന്റെ ഈറ്റില്ലമായിരുന്നു കോടംപള്ളി. കായൽവാരം മുതൽ കോടമ്പള്ളി വരെയുള്ള കായൽ തീരത്ത് ഒരുകാലത്ത് ആയിരത്തിലധികം കയറുപിരിക്കുന്ന റാട്ടുകൾ കറങ്ങിയിരുന്നു. തൊണ്ട് അഴുക്കുന്നതിന് ചെറുതും വലുതുമായ നൂറോളം വട്ടങ്ങൾ, ചെറുതും വലുതായി നിരവധി കയർ മുതലാളിമാർ, കയറുല്പാദനം പ്രോത്സാഹിപ്പിക്കാനും കയർ സംഭരിക്കാനുമായി മണനാക്ക്, മൂന്നാലുംമൂട്, വക്കം കിഴക്ക് എന്നീ മൂന്ന് കയർ സംഘങ്ങൾ. ഇതെല്ലാം കോടമ്പള്ളിയുടെ സുവർണകാലത്തെ ചിത്രം. ഇന്ന് എല്ലാം ശൂന്യം. കയർ മേഖല തകർന്നു. കയർ സംഘങ്ങളുടെ പ്രവർത്തനവും നിലച്ചു. ഒപ്പം നാടും തളർന്നു. എന്നാൽ ഇന്നും നിത്യ യൗവനമായി അഞ്ചുതെങ്ങ്, കുളമുട്ടം കായലുകൾ തീരമനോഹാരിത നിലനിൽക്കുകയാണിപ്പോൾ. തൊണ്ട് അഴുക്കുന്നതിനായുള്ള വട്ടങ്ങൾ മിക്കതും സംരക്ഷണമില്ലാതെ നശിച്ചു കഴിഞ്ഞു.
വട്ടങ്ങളിൽ പാഴ് വസ്തുക്കളും പാഴ്‌ച്ചെടികളും
തൊണ്ട് തല്ലുമ്പോൾ ഉള്ള ചേറും ചെളിയും മേഖലയിലെ തെങ്ങുകൾക്ക് നല്ല വളമായിരുന്നു. കയർ മേഖല സ്തംഭിച്ചതോടെ തെങ്ങുകളും നശിച്ചു. ഇപ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങയാണ് ബഹുഭൂരിപക്ഷം വീട്ടുകാരും ഉപയോഗിക്കുന്നത്. റാട്ടിന്റെ ഇരമ്പലിലുള്ള കയർ പിരിക്കുന്ന പാക്കളങ്ങളും കാണാനില്ല. 6 മാസം മുതൽ ഒരു വർഷം വരെ തൊണ്ടഴുക്കുന്ന വട്ടങ്ങൾ പാഴ് വസ്തുക്കളും പാഴ്‌ച്ചെടികളും കൊണ്ട് നിറഞ്ഞു. വാടപ്പുറങ്ങളും പാക്കളങ്ങളും കാടുകയറി അപ്രത്യക്ഷമായി. ഇപ്പോൾ ഇഴജന്തുക്കൾ ഈ മേഖല കൈയടക്കി. വക്കത്തുകാരുടെ വരുമാന മാർഗ്ഗവും അടഞ്ഞു.
പ്രതീക്ഷയോടെ നാട്ടുകാർ
സമീപത്തെ വിവിധ മേഖലകളിൽ നിന്ന് എത്തിയിരുന്ന നൂറു കണക്കിന് കയർ തൊഴിലാളി കുടുംബങ്ങൾക്ക് തൊഴിൽ നൽകിയിരുന്ന കയർ മേഖല ഇന്ന് നിശ്ചലം. ഇനി വക്കം നിവാസികളുടെ പ്രതീക്ഷ കായൽ ടൂറിസവും മത്സ്യ കൃഷിയുമാണ്. വക്കം ഗ്രാമപഞ്ചായത്തിലെ നൂറു കണക്കിന് വട്ടങ്ങൾ സംരക്ഷിച്ചാൽ മത്സ്യകൃഷി അനായാസം നടപ്പിലാക്കാം. കായലിലൂടെ ബോട്ട് സർവീസുകൾ ആരംഭിച്ചാൽ നൂറു കണക്കിന് തൊഴിൽ അവസരങ്ങൾ ഉണ്ടാകും. എല്ലാം നടക്കുമെന്ന പ്രതീക്ഷയാണ് പുതിയ തലമുറയ്ക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |