ന്യൂഡൽഹി: സംഘടനയിൽ ഭിന്നസ്വരമില്ലാതാക്കി പാർട്ടി പ്രവർത്തനവും എൻ.ഡി.എ മുന്നണിയും ശക്തമാക്കാൻ ബി.ജെ.പി കേരളത്തിൽ തന്ത്രമൊരുക്കുന്നു. ക്രിസ്ത്യൻ സമൂഹത്തിന്റെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും പിന്തുണ ഉറപ്പാക്കിയും എൻ.ഡി.എ മുന്നണി വിപുലീകരിച്ചും
ലോക്‌സഭ സീറ്റുകളിൽ അഞ്ച് എണ്ണമെങ്കിലും ഇക്കുറി നേടാനുള്ള നീക്കം നടത്തുകയാണ് ബി.ജെ.പി. ഇന്നലെ പ്രകാശ് ജാവദേക്കർ ഡൽഹിയിൽ നടത്തിയ പ്രതികരണങ്ങൾ ഇതാണ് സൂചിപ്പിക്കുന്നത്. എൻ.ഡി.എ മുന്നണി വിപുലീകരിക്കാനായി വിവിധ പാർട്ടികളുമായുള്ള ചർച്ച തുടരുകയാണെന്ന് അദ്ദേഹം ഇന്നലെ ഡൽഹിയിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുന്നണി വിപുലീകരണത്തിലും ചില ക്രിസ്ത്യൻ സംഘടനകളെ ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് അറിയുന്നത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ബി.ജെ.പി നേതാക്കളും പ്രവർത്തകരും ക്രിസ്ത്യൻ ഭവനങ്ങളിൽ നടത്തിയ സന്ദർശനം വലിയ നേട്ടമായതായാണ് പാർട്ടിയുടെ വിലയിരുത്തൽ. അതിന്റെ തുടർച്ചയെന്നോണം ക്രിസ്ത്യൻ കുടുംബങ്ങൾക്ക് ബി.ജെ.പി പ്രവർത്തകരുടെ വീടുകളിൽ വിഷുവിന് വിരുന്നൊരുക്കുകയാണ്. ബി.ജെ.പിക്ക് കേരളത്തിൽ 35,000 ക്രിസ്ത്യാനികളായ പ്രവർത്തകരുണ്ടെന്ന് പ്രകാശ് ജാവദേക്കർ അവകാശപ്പെടുന്നു.
പ്രകാശ് ജാവദേക്കർ കേരള ഘടകത്തിന്റെ പ്രഭാരിയായെത്തിയ ശേഷം പാർട്ടിയിലെ ഗ്രൂപ്പ് പോരുകൾക്ക് ഒരു പരിധിവരെ തടയിടാനുള്ള നീക്കം വിജയിച്ചിട്ടുണ്ട്. കെ.സുരേന്ദ്രനെ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പരസ്യമായി തന്നെ വ്യക്തമാക്കിയ ജാവദേക്കർക്ക് തന്റെ ഈ പ്രഖ്യാപനത്തിന് കോർ കമ്മിറ്റിയുടെ പരസ്യമായ അംഗീകാരം നേടിയെടുക്കാനും കഴിഞ്ഞു. ഇതോടെ സംഘടനയിൽ പാർട്ടി അച്ചടക്കവുമായി ബന്ധപ്പെട്ട് ശക്തമായ ഒരു സന്ദേശം നൽകാനും അദ്ദേഹത്തിന് സാധിച്ചു. ഒറ്റക്കെട്ടായ പാർട്ടിയായെന്ന സന്ദേശം അണികൾക്ക് നൽകി തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള സംഘടന പ്രവർത്തനം സാദ്ധ്യമാക്കുന്നതോടൊപ്പം ദേശീയ ജനാധിപത്യ സഖ്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും ബി.ജെ.പിക്കുണ്ട്. അതിന് അനുസരിച്ചുള്ള തന്ത്രങ്ങളാണ് മെനയുന്നത്.
കേരള സർക്കാർ കുറ്റകൃത്യങ്ങളുടെ
കേന്ദ്രമെന്ന് പ്രകാശ് ജാവദേക്കർ
ന്യൂഡൽഹി: കള്ളക്കടത്ത്, മദ്യം, ലോട്ടറി, അഴിമതി, സ്വജനപക്ഷപാതം, വ്യാപകമായ കുറ്റകൃത്യങ്ങൾ എന്നിവയുടെ കേന്ദ്രമാണ് കേരളത്തിലെ എൽ.ഡി.എഫ് സർക്കാരെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി കേരള ഘടകം പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടം അനുഭവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങൾ കേരളത്തിലുണ്ട്. സംസ്ഥാനത്തെ 1.5 കോടിയാളുകൾക്ക് 20 മാസമായി കേന്ദ്ര സർക്കാർ സൗജന്യമായി അഞ്ച് കിലോ അരി കൊടുക്കുന്നു. ഈ വർഷവും ഇത് തുടരും. ഇത് പിണറായിയുടെ സൗജന്യമല്ല. മുദ്ര ലോണിന്റെ നേട്ടം ലഭിച്ചത് കേരളത്തിൽ 47 ലക്ഷം പേർക്കാണ്. ഇതുവഴി 25 ലക്ഷം പേർക്കാണ് തൊഴിൽ ലഭിച്ചത്. സംസ്ഥാനത്തെ 975 ജൻഔഷധി കേന്ദ്രങ്ങളിലൂടെ 80 ശതമാനം വരെ കിഴിവിൽ മരുന്നുകൾ ലഭിക്കുന്നു. 59 ലക്ഷം പേർക്ക് പി.എം സുരക്ഷ ഭീമ യോജനയിലൂടെ ഇൻഷ്വറൻസ് സുരക്ഷ ലഭിക്കുന്നു. ഇതൊക്കെ കേരളത്തിലെ ജനങ്ങൾക്കറിയാം. ഈ നേട്ടങ്ങൾ ജനങ്ങളിലെക്കാത്തിക്കാൻ നടക്കുന്ന കാമ്പയിൻ രണ്ടു മാസത്തിനകം പൂർത്തിയാക്കും. അടുത്ത ലോകസഭ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റ് ബി.ജെ.പിക്കു ലഭിക്കുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |