ശുചീകരണം മുടങ്ങി, വെള്ളം ഒഴുക്കിയാൽ രോഗഭീഷണി
പത്തനംതിട്ട: വേനൽ തുടങ്ങിയതോടെ കനാലുകളുടെ സ്ഥിതി പരിശോധിക്കാതെ വെള്ളം തുറന്നുവിടുന്ന ജലസേചന വകുപ്പിന്റെ നടപടി ഗ്രാമങ്ങളിൽ ദുരിതവും ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കുന്നു. കനാലുകൾ പലയിടങ്ങളിലും കാടുമൂടിയും മണ്ണിടിഞ്ഞു വീണും നികന്നിട്ടുണ്ട്. ഒഴുക്ക് തടസപ്പെട്ട് കെട്ടിക്കിടക്കുന്ന വെള്ളം സാംക്രമിക രോഗങ്ങളുണ്ടാകാൻ ഇടയാക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകാറുണ്ട്.
വർഷത്തിലൊരിക്കൽ വെള്ളം തുറന്നു വിടുന്നതിന് മുൻപ് പഞ്ചായത്തുകളിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കനാലുകൾ ശുചീകരിക്കാറുണ്ട്. അതുവരെ ഇറച്ചി, മത്സ്യക്കടകളിലെ അവശിഷ്ടങ്ങൾ തള്ളുന്നത് കനാലുകളിലാണ്. ശുചീകരിക്കാത്ത ഭാഗങ്ങളിൽ വെള്ളം ഒഴുകിയെത്തി കെട്ടിക്കിടന്ന് അവശിഷ്ടങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന സാഹചര്യമാണ്. ജനവാസ മേഖലകളിൽ ഇത് രോഗങ്ങൾ ക്ഷണിച്ചുവരുത്തുന്നു. ഇൗ വർഷം വേനൽ കടുത്തതോടെ കെ.എെ.പി (കല്ലട ഇറിഗേഷൻ പ്രോജക്ട്), പി.എെ.പി (പമ്പ ഇറിഗേഷൻ പ്രോജക്ട്) മേജർ കനാലുകളിലൂടെ വെള്ളം ഒഴുക്കിവിട്ടു തുടങ്ങി. ഇനി ഉപ കനാലുകളിലൂടെയും വെള്ളം ഒഴുക്കുമ്പോൾ ഗുരുതര സാഹചര്യം രൂപപ്പെടും. കാട് തെളിക്കാതെയും മണ്ണ് നീക്കാതെയും വെള്ളം ഒഴുക്കി വിടുന്നതുമൂലം കർഷകർക്കാേ വെള്ളം കിട്ടേണ്ട വീട്ടുകാർക്കോ പ്രയോജനമുണ്ടാകുന്നുമില്ല.
തൊഴിലുറപ്പുകാരും പഞ്ചായത്തുകളും കൈയൊഴിഞ്ഞു
കനാൽ ശുചീകരിക്കുന്ന ജോലികൾ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് മുൻ വർഷങ്ങളിൽ ചെയ്തുകൊണ്ടിരുന്നത്. എന്നാൽ, ആവർത്തന സ്വഭാവമുള്ള ജോലികൾ തൊഴിലുറപ്പിന്റെ ഭാഗമാക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ ഇത്തവണ ജില്ലാ കളക്ടർമാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ഒരു പഞ്ചായത്തിൽ കനാൽ ശുചീകരണം രണ്ട് വർഷത്തിലൊരിക്കൽ മാത്രമേ നടത്താനാകു. ശുചീകരണവും കാട് തെളിക്കലും ആവർത്തന സ്വഭാവമുള്ള ജോലികളുടെ പട്ടികയിലാണ്. ഒാരോ വർഷവും കനാലുകൾ വൃത്തിയാക്കുന്നതിന് പഞ്ചായത്തുകൾ തുക വകയിരുത്താറില്ല. കൊവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറിയിട്ടില്ലാത്ത പഞ്ചായത്തുകൾ കനാൽ ശുചീകരണം ഉപേക്ഷിച്ചിരിക്കുകയാണ്.
'' ചില പഞ്ചായത്തുകളിൽ പത്ത് കിലോമീറ്ററിലേറെ നീളത്തിൽ കനാലുകളുണ്ട്. ശുചീകരണത്തിന് പഞ്ചായത്തുകൾ വലിയ തുക നീക്കിവയ്ക്കേണ്ടിവരും. തനത് ഉപയോഗിച്ചാൽ മറ്റ് അടിയന്തര വികസന പദ്ധതികൾ പ്രതിസന്ധിയിലാകും. തൊഴിലുറുപ്പുകാർ ആവർത്തന സ്വഭാവമുളള ജോലി ചെയ്യേണ്ടെന്ന കേന്ദ്ര സർക്കാർ നിലപാട് കനാൽ ശുചീകരണം നടത്താനാകാത്ത സ്ഥിതിയുണ്ടാക്കി.
ഒാമല്ലൂർ ശങ്കരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |