കോന്നി: കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിർമ്മാണം പൂർത്തിയാകുന്നു. 1. 45 കോടി ചെലവിലാണ് നിർമ്മാണം. കോട്ടയം കേന്ദ്രമായ കെ.എസ്.ആർ.ടി.സി സിവിൽ എൻജിനീയറിംഗ് വിഭാഗമാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഡിപ്പോ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ മുടങ്ങിപ്പോയ പല സർവീസുകളും പുതിയ സർവീസുകളും തുടങ്ങുമെന്നാണ് പ്രതീക്ഷ. ഡിപ്പോ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ കെ.യു.ജനീഷ് കുമാർ എം.എൽ.എയും കെ.എസ്.ആർ.ടി.സി ജനറൽ മാനേജരും പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചിരുന്നു. 2013 മുതൽ തടസപ്പെട്ടുകിടക്കുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ സ്ഥലമെടുപ്പ് പൂർത്തിയാക്കിയാണ് നിർമ്മാണം തുടങ്ങിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മന്ത്രിയെയും കെ.എസ്.ആർ.ടി.സി എം.ഡിയെയും പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് നടത്തിയ യോഗത്തിലാണ് കോന്നി ഡിപ്പോ യാഥാർത്ഥ്യമാക്കുന്നതിന് തീരുമാനമുണ്ടായത്. തുടർന്ന് കണ്ടെത്തിയ 2.41 ഏക്കർ സ്ഥലം കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലേക്ക് മാറ്റാനും യാഡ് നിർമ്മാണത്തിനുള്ള പണം അനുവദിക്കുന്നതിനും തീരുമാനിച്ചിരുന്നു. മേയിൽ കെ.എസ്.ആർ.ടി.സി എം.ഡിയുടെ ഉത്തരവിലൂടെ 1.45 കോടി രൂപ തനതു ഫണ്ടിൽ നിന്ന് യാഡ് നിർമ്മാണത്തിനായി അനുവദിച്ചിരുന്നു. പ്രൊജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റായ എച്ച്.എൽ.എലിനാണ് നിർമ്മാണ ചുമതല. നേരത്തെ എം.എൽ.എ ഫണ്ടിൽ നിന്ന് 70 ലക്ഷം രൂപയും നിർമ്മാണത്തിന് അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |