കൊല്ലം: വരൾച്ച രൂക്ഷമായതോടെ വെള്ളവും ഭക്ഷണവും തേടി വന്യമൃഗങ്ങൾ കാടിറങ്ങുന്നു. ഇതോടെ കിഴക്കൻ മേഖലയിലെ ജനങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടു. ജീവന് മാത്രമല്ല, കൃഷിയിടങ്ങളും വന്യമൃഗങ്ങൾ കൈയേറി നശിപ്പിക്കുകയാണ്.
തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ, പിറവന്തൂർ, കടയ്‌ക്കൽ, ഇട്ടിവ, കുമ്മിൾ, ചിതറ ഗ്രാമങ്ങളിലെല്ലാം വന്യമൃഗങ്ങളുടെ ആക്രമണം വർദ്ധിച്ചു.
ആന, കടുവ, പന്നി, കുരങ്ങ്, മലയണ്ണാൻ, മയിൽ തുടങ്ങിയവയാണ് വ്യാപകമായി ജനവാസ മേഖലയിലിറങ്ങുന്നത്. ചൂട് വർദ്ധിച്ച് കാട്ടിനുള്ളിൽ നീരുറവകൾ വറ്റിയതും ജലസംഭരണത്തിന് തയ്യാറാക്കിയ കിടങ്ങുകൾ തകർന്നതുമാണ് ജലലഭ്യത ഇല്ലാതാക്കിയത്.
ഒന്നര വർഷത്തിനിടെ വന്യജീവികളുടെ ആക്രമണത്തിൽ മൂന്നുപേരുടെ ജീവനാണ് ജില്ലയിൽ നഷ്ടമായത്. ഒരു വർഷം മുമ്പാണ്, ഫാമിംഗ് കോർപ്പറേഷനിലെ പിറവന്തൂർ കുമരംകുടി റബർ എസ്‌റ്റേറ്റിൽ ടാപ്പിംഗ് സൂപ്പർവൈസർ സുഗുതനെ (48) ആന ചവിട്ടിക്കൊന്നത്. ചെമ്പനരുവി - അലിമുക്ക് റോഡിൽ വഴിയാത്രക്കാരനായ അജ്ഞാതനെ ആന ചവിട്ടിക്കൊന്ന സംഭവവും ഉണ്ടായി. മ്ലാവ് കുറുകെ ചാടിയാണ് പിറവന്തൂർ പെരുങ്കുഴി ഉടമുക്കിന് സമീപം ബൈക്കിലെത്തിയ പ്രദീപിന് (48) ജീവൻ നഷ്ടമായത്.
കുളത്തൂപ്പുഴ മുതൽ പാലോട് വരെ വനാതിർത്തിയാണ്. അരിപ്പ, എടപ്പണ, ശംഖൊലി, കൊച്ചരിപ്പ, ചക്കമല, വഞ്ചിയോട്, കാരറ തുടങ്ങിയ വന പ്രദേശങ്ങളിൽ നിന്നും മൃഗങ്ങൾ ജനവാസ മേഖലയിലേക്ക് എത്തുന്നുണ്ട്. രാത്രിയിൽ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും വന്യമൃഗങ്ങൾ ഭീഷണിയാണ്. ഇരുട്ടിന്റെ മറവിൽ കൂട്ടമായി നിൽക്കുന്ന പന്നിക്കൂട്ടം യാത്രക്കാരെ ആക്രമിക്കുന്നതും പതിവായി.
കൃഷി ഉപേക്ഷിച്ച് കർഷകർ
കാർഷിക വിളകൾ മൃഗങ്ങൾ വ്യാപകമായി നശിപ്പിക്കുന്നു
കുരങ്ങും മലയണ്ണാനും തെങ്ങിൽ ഒന്നും അവശേഷിപ്പിക്കുന്നില്ല
പന്നിക്കൂട്ടങ്ങൾ വാഴയും മരച്ചീനിയും കിഴങ്ങ് വർഗങ്ങളും കുത്തിമറിച്ചു
പയർ, പടവലം, പാവൽ, തക്കാളി എന്നിവ കൊത്തിത്തിന്ന് മയിലുകൾ
തെങ്ങും കവുങ്ങും വാഴയും നശിപ്പിച്ച് ആനകൾ
വളർത്ത് മൃഗങ്ങളെ ഭക്ഷണമാക്കി കടുവകൾ
വനത്തിൽ ജലലഭ്യത ഉറപ്പാക്കണം
വനത്തിൽ മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും കൂടുതലായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുകയാണ് പരിഹാരമാർഗം. കൂടുതൽ കിടങ്ങുകൾ നിർമ്മിച്ച് ജലലഭ്യത ഉറപ്പാക്കണം. നിലവിലുള്ള കിടങ്ങുകളും അരുവികളും പുനരുദ്ധരിക്കണം.
കായ്‌കനികൾ വിളയുന്ന മരങ്ങളും സസ്യങ്ങളും കൂടുതലായി നട്ടുവളർത്തണം.
വനാതിർത്തികളിൽ കിടങ്ങും വൈദ്യുതി വേലിയും സ്ഥാപിച്ച് ജനവാസ മേഖലയെ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.
നാട്ടുകാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |