പെരിന്തൽമണ്ണ: ചെമ്മാണിയോട് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 ഓളം പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 7.10ന് മേലാറ്റൂരിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന നിഹമത്ത് ബസാണ് അപകടത്തിൽ പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ചെമ്മാണിയോട് കയറ്റം കയറുന്നതിനിടെ എയർ പൈപ്പ് പൊട്ടി ബ്രേക്ക് നഷ്ടപ്പെട്ട് പിന്നിലേക്ക് ഇറങ്ങിയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സ്ത്രീകളും വിദ്യാർത്ഥികളും അടക്കമുള്ളവർ ബസിനകത്തുണ്ടായിരുന്നു. ബസിന് നിയന്ത്രണം വിട്ടെന്ന് ഡ്രൈവർ അറിയിച്ചതിനെ തുടർന്ന് ചില യാത്രക്കാർ ചാടിയിറങ്ങി. ബാക്കിയുള്ള യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ നാട്ടുകാർ ചേർന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചു.
പരിക്കേറ്റ അരക്കുപറമ്പ് കുരങ്ങിയിൽ നാരായണി (35), കരുവാരക്കുണ്ട് പുൽവെട്ട പിലാക്കാടൻ മുഹമ്മദ് മുസ്ലിയാർ (72), ഭാര്യ ബീവി (67), വെള്ളിയഞ്ചേരി കയിനശ്ശേരി അയ്യപ്പൻ (42), പാതിരിക്കോട് കോലോതൊടി കദീജ (52), പുളിയക്കോട് പാലക്കൽ വീട്ടിൽ കൃഷ്ണൻ (40), തരിശ് കരുവാരക്കുണ്ട് കരിമ്പന കുന്നത്ത് റീന (42) എന്നിവരെ പരിക്കുകളോടെ കിംസ് അൽശിഫ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലും പാതിരിക്കോട് മുള്ളൻകുഴിയിൽ മേരിക്കുട്ടി (63), വളാഞ്ചേരി തെക്കൻ വീട്ടിൽ ഹംസ (67), പുൽവെട്ട ചുരക്കാട്ടിൽ പ്രശോഭ (39), കരുവാരക്കുണ്ട് തവളേങ്ങൽ മുഹമ്മദ് ഷരീഫ് (52), ഉണ്ണിയാൽ
ചോലക്കോട്ടിൽ ഹംസ (62), ചെമ്മാണിയോട് കൊല്ലാരൻ വീട്ടിൽ ഹംസ (79), പാലക്കാട് ആലങ്ങാട് ഇടത്തൊടി അനുജ (23) എന്നിവർ മൗലാന ആശുപത്രിയിലും ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |