കോഴിക്കോട്: വിയ്യൂർ സെൻട്രൽ ജയിലിൽ രണ്ടു തടവുകാരെ ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മർദ്ദിച്ചതായി പരാതി. പരിക്കേറ്റ സിനീഷ് കണ്ണൻ, പ്രതീഷ് എന്നീ തടവുകാരെ കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥരുടെ മർദ്ദനമേറ്റ ഇരുവരുടെയും ആരോഗ്യനില തീർത്തും അവശനിലയിലാണെന്ന് ഇവരുടെ സഹോദരന്മാർ മാദ്ധ്യമങ്ങളോട് പറഞ്ഞു .
കൊലക്കേസിൽ പ്രതികളായ വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരാണ് സിനീഷ്‌കണ്ണൻ, പ്രതീഷ് എന്നിവർ. കഴിഞ്ഞ ഞായറാഴ്ച ജയിലിൽ മറ്റ് ചില പ്രതികളുമായി ഇവർ വാക്കേറ്റത്തിലായെന്നും കയ്യേറ്റത്തിൽ അവസാനിച്ചെന്നുമാണ് ബന്ധുക്കൾക്ക് കിട്ടിയ വിവരം. ഇതിന് ശേഷം ഇരുവരെയും ജയിലധികൃതർ ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് തടവുകാരുടെ ബന്ധുക്കളായ സജീഷ്, വിനേഷ് ദാസ് എന്നിവർ പറഞ്ഞു.
ഞായറാഴ്ച മർദ്ദനമേറ്റിട്ടും രണ്ട് ദിവസം കഴിഞ്ഞാണ് ഇരുവരെയും തൃശൂർ മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെ ഡോക്ടറില്ലാത്തതിനാൽ വ്യാഴാഴ്ച കോഴിക്കോട്ടേക്ക് മാറ്റി. തിരിച്ചു ചെന്നാൽ ഇവരുടെ ജീവന് വരെ ഭീഷണയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. തടവുകാർക്ക് മർദ്ദനമേറ്റ സംഭവത്തിൽ ജയിലധികൃതർ ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |