കോഴിക്കോട്: അഞ്ചുവർഷം വയറ്റിൽ കത്രികയുമായി ജീവിച്ച ഹർഷീന പ്രത്യക്ഷ സമരപരിപാടികളിലേക്ക്. നീതികിട്ടുംവരെ മെഡിക്കൽകോളേജ് ആശുപത്രിക്ക് മുമ്പിൽ നിരാഹാര സമരം നടത്തുമെന്ന് ഹർഷീന കേരളകൗമുദിയോട് പറഞ്ഞു. ഒപ്പം നിയമനടപടികളും സ്വീകരിക്കും. ''ആരോഗ്യമന്ത്രി നൽകിയ ഉറപ്പിന് പുറത്താണ് ഇതുവരെ നീങ്ങിയത്. മന്ത്രി പ്രഖ്യാപിച്ചെന്നുപറഞ്ഞ പ്രത്യേക അന്വേഷണസംഘം ഒന്നു വിളിക്കാൻ പോലും തയ്യാറായിട്ടില്ല, ഇനി നീതി കിട്ടുംവരെ കുടുംബവുമായി മെഡിക്കൽകോളേജിന് മുമ്പിൽ നിരാഹാരമിരിക്കും. സമരം തിങ്കളാഴ്ച മുതൽ തുടങ്ങാനാണ് തീരുമാനം"- കണ്ണീരോടെ ഹർഷീന പറയുന്നു.
വയറിൽ കത്രിക കുടുങ്ങി അഞ്ചുവർഷത്തോളം ജീവിച്ചതിന്റെ അവശതകൾക്കിടെ ഇന്നലെ വീട്ടിൽ വീണ് പരിക്കേറ്റതിന്റെയും ചികിത്സയിലാണിപ്പോൾ.
പ്രസവാനന്തരം അടിവാരം സ്വദേശിനി ഹർഷീനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക (ആർട്ടറിഫോർസെപ്‌സ്) 2022 സെപ്തംബർ 17നാണ് മെഡിക്കൽകോളേജിലെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. സംഭവം വിവാദമായപ്പോൾ മെഡിക്കൽകോളേജിന്റെ അന്വേഷണസംഘം രംഗത്തെത്തി. ആ അന്വേഷണത്തെ ഹർഷീന തള്ളിയപ്പോൾ ആരോഗ്യവകുപ്പിന്റെ ആന്വേഷണം 2022 ഒക്ടോബർ 21ന് പ്രഖ്യാപിച്ചു. ഈ അന്വേഷണസംഘം ഹർഷീനയ്ക്ക് അനുകൂലമായി റിപ്പോർട്ട് നൽകുകയുണ്ടായി. പക്ഷേ മൂന്നുമാസം കഴിഞ്ഞിട്ടും ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടില്ല. ഇതിനിടെ വീണ്ടും ആശുപത്രിയിലായ ഹർഷീനയുടെ ദുരിതം കേരളകൗമുദി വാർത്തയാക്കിയപ്പോൾ ആരോഗ്യമന്ത്രി ഹർഷീനയെ നേരിട്ട് വിളിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്‌നത്തിന് പരിഹാരമാവുമെന്ന് ഉറപ്പുനൽകി. ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ ഒരുമാസം കഴിഞ്ഞിട്ടും അന്വേഷണവും റിപ്പോർട്ടുമുണ്ടായില്ല. അത്തരമൊരു സാഹചര്യത്തിലാണ് നിയമനടപടിയും നിരാഹാരസമരവുമായി മുന്നോട്ട് പോവാനുള്ള ഹർഷീനയുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |