തൃശൂർ: മകളുടെ വഴിവിട്ട ബന്ധത്തെ ചോദ്യം ചെയ്ത അച്ഛനെ അമ്മയോടൊപ്പം ചേർന്ന് പോക്‌സോ കേസിൽ കുരുക്കി മകളുടെ പ്രതികാരം. പൊലീസ് കൂടി ആരോപണ നിഴലിലായ വിഷയത്തിൽ അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി: സലീഷ് ശങ്കറിനാണ് അന്വേഷണച്ചുമതല. വാടാനപ്പിള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വിവാദ കേസ്.
പൊതുപ്രവർത്തകൻ കൂടിയായ യുവാവിനെതിരെയാണ് അച്ഛനുമായി പിണങ്ങിക്കഴിയുന്ന അമ്മയോടൊപ്പം ചേർന്ന് മകൾ കേസ് നൽകിയത്. അതും അച്ഛൻ അപമര്യാദയായി പെരുമാറിയെന്ന കുറ്റം 'പോക്‌സോ' വകുപ്പ് ചുമത്തി. പ്രണയിച്ച് വിവാഹിതരായ ദമ്പതികളുടെ 14കാരി മകളാണ് അച്ഛനെതിരെ പരാതി നൽകിയത്. വിവാഹ മോചനത്തിനായി അകന്ന് കഴിയുകയാണ് യുവാവിന്റെ ഭാര്യ.
അഞ്ചാം വയസ് മുതൽ അച്ഛനൊപ്പം കഴിയുകയാണ് മകൾ. ഒരു ദിവസം രാത്രിയിൽ ഉറക്കമുണർന്ന് നോക്കിയപ്പോൾ മകളെ കാണാതിരുന്നത് അന്വേഷിക്കുന്നതിനിടയിലാണ് വീട്ടുപറമ്പിൽ മകളും മറ്റൊരു യുവാവുമായി നിൽക്കുന്നത് കണ്ടത്. ഇത് ചോദ്യം ചെയ്തതിനെത്തുടർന്ന് അടുത്ത ദിവസം അമ്മ താമസിക്കുന്ന ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് പോയ കുട്ടിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല.
പിന്നീടാണ് വാടാനപ്പിള്ളി പൊലീസ് യുവാവിനെതിരെ മകളുടെ പരാതിയിൽ പോക്‌സോ ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്യാനെത്തിയത്. മകൾ നൽകിയ പരാതിയിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ യുവാവ് ഇപ്പോൾ ജാമ്യത്തിലാണ്. വിവരം അന്വേഷിച്ചപ്പോഴാണ് അമ്മയുടെ പ്രേരണയിലായിരുന്നു കുട്ടി ഇത് ചെയ്തതെന്ന പിന്നാമ്പുറക്കഥകൾ പുറത്തുവരുന്നത്.
പ്രതികാരത്തോടെ പൊലീസും
വാടാനപ്പിള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ പൊലീസ് മർദ്ദിച്ച കേസിൽ പൊലീസിനെതിരെ സാക്ഷി പറഞ്ഞയാളാണ് പോക്സോ കേസിൽ മകൾ പെടുത്തിയ യുവാവ്. പൊലീസിനെതിരെ സാക്ഷി പറഞ്ഞതിനാൽ പൊലീസും പ്രതികാരത്തോടെ പെരുമാറിയതായാണ് ആരോപണം. നേരത്തെ പൊലീസിനെതിരെ യുവാവിന്റെ പരാതിയിൽ പട്ടികജാതി കമ്മിഷൻ കേസെടുക്കാൻ ഉത്തരവിട്ടെങ്കിലും നടപടി ഉണ്ടായിരുന്നില്ല.
പൊലീസ് തകർത്ത കുടുംബജീവിതത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടത്. ഉടൻ തന്നെ അന്വേഷണം നടത്തി റിപ്പോർട്ട് വേണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. സാക്ഷി പറഞ്ഞതിന് യുവാവിനെതിരെ പൊലീസ് ലഹരിക്കേസ് വരെ ചുമത്താൻ ശ്രമം നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |