തിരുവല്ല : നെടുമ്പ്രം പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി പക്ഷികളെ കൊന്നൊടുക്കുന്ന പ്രതിരോധ പ്രവർത്തനം അവസാനിച്ചു. അണുനശീകരണ പ്രവർത്തനങ്ങൾ ഇന്ന് തുടരും. വീടുകൾ സന്ദർശിച്ച് കണ്ടെത്തിയ പക്ഷികളെയെല്ലാം ദയാവധം നടത്തി ശാസ്ത്രീയമായി സംസ്‌കരിച്ചു.
രോഗബാധിത മേഖലകളിലെ 715 വളർത്തുപക്ഷികളെ ദ്രുതകർമ്മ സേനാംഗങ്ങൾ ദയാവധം ചെയ്തു. 74 കിലോ തീറ്റയും മുട്ടകളും നശിപ്പിച്ചു. നെടുമ്പ്രം പഞ്ചായത്തിലെ രണ്ടാം വാർഡിൽ കഴിഞ്ഞയാഴ്ച വളർത്ത് കോഴികൾ രോഗം വന്ന് ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച സ്ഥലത്തു നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ ശനിയാഴ്ച അണുനശീകരണവും നടത്തി. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ യോഗം കൂടി സ്ഥിതിഗതികൾ വിലയിരുത്തി. മൂന്ന് ദിവസങ്ങൾക്കുശേഷം പ്രദേശത്ത് പരിശോധന നടത്തും. രോഗം വന്ന് ചത്തൊടുങ്ങുന്ന മറ്റു പക്ഷികളെ അതീവാസുരക്ഷയോടെ തിരുവല്ല മഞ്ഞാടിയിലുള്ള പക്ഷിരോഗ നിർണ്ണയ കേന്ദ്രത്തിലെത്തിച്ച് പരിശോധിച്ച ശേഷം ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിൽ അയച്ച് പരിശോധന നടത്തും. വരും ദിവസങ്ങളിലും നിരീക്ഷണ പ്രവർത്തനങ്ങൾ തുടരും. പൊതുജനങ്ങൾ സഹകരിച്ചതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചതായി മൃഗസംരക്ഷണ വകുപ്പ് അധികൃതർ വ്യക്തമാക്കി. ദ്രുതകർമ്മ സേനാംഗങ്ങൾ ക്വാറന്റൈനിൽ തുടരുകയാണ്.
കർഷകർക്ക് സർക്കാർ മാർഗ നിർദ്ദേശ പ്രകാരമുള്ള നഷ്ടപരിഹാരം കാലതാമസം കൂടാതെ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കും.
ഡോ.രാജേഷ് ബാബു,
ചീഫ് വെറ്റിനറി ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |