കോട്ടയം: മൂന്ന് വയസുകാരൻ കളിയാക്കിയെന്നാരോപിച്ച് മാതാപിതാക്കളെ ക്രൂരമായി മർദ്ദിച്ച യുവാക്കൾ അറസ്റ്റിൽ. കോട്ടയം മുണ്ടക്കയത്തെ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മുണ്ടക്കയം സ്വദേശികളായ ഷാഹുൽ റഷീദ്, കെ ആർ രാജീവ്, കോരുത്തോട് സ്വദേശി അനന്തു പി ശശി എന്നിവരാണ് അറസ്റ്റിലായത്.
അമ്മയുടെ തോളിലിരിക്കുകയായിരുന്ന കുഞ്ഞ് ഉച്ചത്തിൽ പിതാവിനെ വിളിക്കുന്നത് കേട്ട് തങ്ങളെ കളിയാക്കുകയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. യുവതിയുമായി തർക്കിച്ച യുവാക്കൾ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തടയാൻ ചെന്ന ഭർത്താവിലെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അവിടെയെത്തിയ പൊലീസ് അക്രമികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായ യുവാക്കളിൽ ഒരാൾ പോക്‌സോ കേസ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മറ്റ് രണ്ടുപേർക്കെതിരെ ലഹരി മരുന്ന് കൈവശം വച്ചതിന് കേസുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |