തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പദ്ധതിയ്ക്ക് പ്രാഥമിക അനുമതി ലഭിച്ചു. ഡി പി ആർ അന്തിമ അനുമതിയ്ക്കായി സമർപ്പിച്ചിരിക്കുകയാണ്. കാര്യക്ഷമവും വേഗതയുമുള്ള യാത്രയ്ക്ക് സിൽവർ ലൈൻ വേണമെന്നും ഗവർണർ കൂട്ടിച്ചേർത്തു. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്തിന്റെ നേട്ടങ്ങൾ അക്കമിട്ടുനിരത്തുന്നതായിരുന്നു ഗവർണറുടെ നയപ്രഖ്യാപനം. സുസ്ഥിര വികസനത്തിൽ കേരളം മുന്നിലാണെന്നും സംസ്ഥാനം അഭിമാനകരമായ സാമ്പത്തിക നേട്ടം കൈവരിച്ചെന്നും നയപ്രഖ്യാപനത്തിൽ ഗവർണർ എടുത്തുപറഞ്ഞു. സംസ്ഥാനങ്ങളുടെ നിയമസഭകൾ സംരക്ഷിക്കപ്പെടണമെന്നും സംസ്ഥാനങ്ങളുടെ നിയമനിർണയാധികാരം സംരക്ഷിക്കപ്പെടണമെന്നും ഗവർണർ വ്യക്തമാക്കി.
പ്രതിസന്ധികൾക്കിടയിലും കേരളം സാമ്പത്തിക വളർച്ച കൈവരിച്ചു. 17 ശതമാനം വളർച്ച നേടി. ദുർബല വിഭാഗങ്ങൾക്കായാണ് സംസ്ഥാനത്തിന്റെ വികസന നയം. ലൈഫ് മിഷൻ പദ്ധതി തുടരും. നിക്ഷേപങ്ങൾ ആകർഷിക്കാൻ സാധിച്ചു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ സംസ്ഥാനം മുൻപിലാണ്. സുസ്ഥിര വികസനമാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. കുടുംബശ്രീ പദ്ധതി അഭിമാനമാണ്. വ്യവസായ മേഖലയിൽ കുതിച്ചുചാട്ടമുണ്ടായി. സാമ്പത്തിക ഫെഡറലിസം ശക്തമാണ്. വേർതിരിവില്ലാത്ത സംസ്ഥാനമാണ് കേരളം. നാനാത്വം അംഗീകരിച്ച് തന്നെയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും ഗവർണർ പറഞ്ഞു. നയപ്രഖ്യാപത്തിൽ കേന്ദ്രസർക്കാരിനെയും ഗവർണർ വിമർശിച്ചു. സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാൻ നീക്കം നടക്കുകയാണ്. ഭരണഘടനാ മൂല്യങ്ങളും ബഹുസ്വരതയും സംരക്ഷിക്കപ്പെടണമെന്നും ഗവർണർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |