പൂന്തുറ: പാർക്ക് ചെയ‌്തിരിക്കുന്ന കാറുകളിൽ നിന്ന് സൈലൻസർ മോഷ്ടിക്കുന്ന രണ്ടുപേർ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ അക്രം അലി, ഷംസുദീൻ എന്നിവരാണ് പൂന്തുറ പൊലീസ് പിടിയിലായത്.
സംശയാസ്‌പദമായി അമ്പലത്തറ ഭാഗത്ത് കണ്ട ഇവരെ പൂന്തുറ പൊലീസിന്റെ പട്രോളിംഗ് സംഘം കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് മോഷണ വിവരങ്ങൾ പുറത്തുവന്നത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബൈക്കിലെ യു.പി രജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്നും കണ്ടെത്തി. പെട്രോൾ തീർന്ന് തള്ളുകയാണെന്ന് പറഞ്ഞ ബൈക്ക് പൊലീസ് ഒാണാക്കിയപ്പോൾ സ്റ്റാർട്ടായതോടെ പ്രതികളെ സ്റ്റേഷനിലെത്തിച്ചു. ഇരുവരുടെയും ഫോൺ പരിശോധിച്ചപ്പോൾ പല കാറുകളുടെയും ചിത്രങ്ങളുണ്ടായിരുന്നു. ഇതിൽ സംശയം തോന്നിയ പൊലീസ് ഒരു കാർ നമ്പരെടുത്ത് ഉടമയുടെ വിലാസവും ഫോൺ നമ്പരും ശേഖരിച്ച് ബന്ധപ്പെട്ടു. ദിവസങ്ങൾക്ക് മുമ്പ് തന്റെ കാറിൽ നിന്ന് സൈലൻസർ ആരോ മുറിച്ച് മാറ്റിയെന്ന് ഇദ്ദേഹം അറിയിച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് റോഡ് വശങ്ങളിൽ പാർക്ക് ചെയ്‌തിരുന്ന കാറുകളിൽ നിന്ന് പതിവായി സൈലൻസറുകൾ മോഷ്‌ടിച്ച് വിൽക്കുന്നവരാണെന്ന് വെളിപ്പെട്ടത്. സൈലൻസറുകളിലെ ലോഹ ഭാഗമാണ് ഇവർ വിൽക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |