കോട്ടയം: പൈനാപ്പിളിന് അഞ്ചു മാസത്തിനിടെ വർദ്ധിച്ചത് കിലോയ്ക്ക് 10 രൂപ. പച്ചയ്‌ക്ക് 28 രൂപയും പഴുത്തതിന് 30 - 32 രൂപ വരെയുമാണ് കിട്ടുന്നതെന്ന് കർഷകർ പറഞ്ഞു. അഞ്ച് മാസം മുൻപ് ഇത് 22 രൂപയായിരുന്നു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തണുപ്പ് കുറഞ്ഞതും വേനൽക്കാലം ആരംഭിച്ചതും കേരളത്തിലെ പഴങ്ങൾക്ക് ഡിമാൻന്റുണ്ടാക്കി. ശൈത്യം ശമിച്ചതോടെ ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലേക്കുള്ള പൈനാപ്പിൾ കയറ്റുമതിയും ഇരട്ടിച്ചു.
ഫെബ്രുവരി, മാർച്ച് മാസമാകുമ്പോഴേയ്‌ക്കും വില ഇനിയും വർദ്ധിക്കും. നിലവിൽ പൈനൈപ്പിളിന്റെ വിളവെടുപ്പ് സീസണാണ്. ജൂൺ വരെയാണ് വിളവെടുപ്പ്. കൊവിഡിൽ വിലയിടിവിനെ തുടർന്ന് നല്ലൊരു ശതമാനം പേർ കൃഷിയിൽ നിന്ന് പിൻമാറിയിരുന്നു. വേനൽ മഴയുടെ ലഭ്യതക്കുറവും അതിശൈത്യവും പൈനാപ്പിൾ കായ്ഫലത്തെ പ്രതികൂലമായി ബാധിച്ചു. ഇത് ഉൽപ്പാദനക്കുറവിനും ഇടയാക്കി. ഇത് ആവശ്യാനുസരണം കൊടുക്കാൻ സാധിക്കില്ല. ക്ഷാമം നേരിടുന്നതും വില വർദ്ധനവിന് ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
സംസ്ഥാനത്ത് കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കൂടുതൽ പൈനാപ്പിൾ കൃഷിയുള്ളത്. ജില്ലയിൽ മീനച്ചിൽ, കോട്ടയം, കാഞ്ഞിരപ്പള്ളി താലൂക്കിലുമാണ് വ്യാപക കൃഷി. റബർ മേഖലയിലെ പ്രതിസന്ധി കാരണമാണ് കർഷകർ പൈനാപ്പിൾ ഇടവേള കൃഷിയിലേക്ക് തിരിഞ്ഞത്.
പ്രതിസന്ധിയായി തൊഴിലാളി ക്ഷാമം
തൊഴിലാളി ക്ഷാമം പൈനാപ്പിൾ കൃഷിക്കും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. വിളവെടുപ്പ് സമയത്ത് തൊഴിലാളികളെ ലഭിക്കാത്തതും തിരിച്ചടിയാകുന്നുണ്ട്. പൈനാപ്പിളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങളും വൈനും നിർമ്മിക്കുന്ന പദ്ധതിയും കടലാസിലൊതുങ്ങി. റവന്യു, എക്‌സൈസ്, കൃഷി - വ്യവസായ വകുപ്പുകൾ എന്നിവയുടെ ഏകീകകരണമില്ലായ്മയാണ് പദ്ധതി വൈകാൻ കാരണം. വകുപ്പ് മേധാവികളുടെ കോർകമ്മറ്റി രൂപീകരണം മാത്രമാണ് നടന്നത്.
വില 28 - 32 രൂപ വരെ
5 മാസത്തിനിടെ പൈനാപ്പിളിന് വർദ്ധിച്ചത് (കിലോയ്ക്ക്)- 10 രൂപ
പൈനാപ്പിൾ പച്ചയ്‌ക്ക്- 28 രൂപ
പഴുത്തതിന്- 30 - 32 രൂപ
അഞ്ച് മാസം മുമ്പ് ലഭിച്ചിരുന്നത്- 22 രൂപ
വില കൂടാൻ കാരണം ഉത്തരേന്ത്യയിലെ വേനൽക്കാലം
'തൊഴിലാളികളെ എത്തിക്കാനുള്ള നടപടികൾ സർക്കാർ തലത്തിൽ നടപ്പിലാക്കണം".
- ജോയി വാളിപ്ലാക്കൽ,
റബർ ആൻഡ് പൈനാപ്പിൾ ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |