ന്യൂഡൽഹി:രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്ര സമാപനത്തിലേക്കെത്തവെ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും പ്രതിസന്ധിയിലാക്കിയ ദിഗ്‌വിജയ് സിംഗിനെ പാർട്ടി പരസ്യമായി തള്ളിപ്പറഞ്ഞു. രാജ്യത്ത് സൈന്യത്തിന് ഒന്നും തെളിയിക്കേണ്ട ആവശ്യമില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ദ്വിഗ് വിജയ് സിംഗിന്റെ അഭിപ്രായം വ്യക്തിപരമാണ്. അതിനോട് വിയോജിക്കുന്നു. കോൺഗ്രസിന് അങ്ങനെ അഭിപ്രായമില്ല. ഞങ്ങൾക്ക് സായുധസേനയിൽ വിശ്വാസമുണ്ട്. അവർ അവരുടെ ജോലി നല്ല രീതിയിൽ ചെയ്യുന്നുയെന്നും രാഹുൽ പറഞ്ഞു. ഇതോടെ മിന്നലാക്രമണ വിഷയത്തിൽ ദിഗ് വിജയ് സിംഗ് ഒറ്റപ്പെട്ടു. നേരത്തെ ജയറാം രമേഷും സിംഗിനെ തള്ളിപ്പറഞ്ഞിരുന്നു.
അതിനിടെ,ബോളിവുഡ് നടി ഊർമിള മടോദ്കർ ഇന്നലെ ജോഡോ യാത്രയിൽ രാഹുലിനൊപ്പം പങ്കു ചേർന്നു.നക്ഷത്രങ്ങൾ ചേരുമ്പോൾ ജോഡോ യാത്ര ശോഭനമാകുമെന്ന കുറിപ്പോടെ കോൺഗ്രസ് ഇന്നലെ ട്വിറ്ററിൽ ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചു. ഈ യാത്രയ്ക്ക് രാഷ്ട്രീയത്തേക്കാൾ സാമൂഹികമായ പ്രാധാന്യമുണ്ടെന്നും ഇന്ത്യയുടെ ഐക്യം മുന്നോട്ട് കൊണ്ടുപോകുന്ന യാത്രയാണിതെന്നും ഊർമിള മടോദ്ക്കർ പറഞ്ഞു.
ഇന്ന് രാവിലെഎട്ടിന് മൈത്ര റംബാനിൽ നിന്ന് യാത്ര ആരംഭിക്കും. ഉച്ചയോടെ ഖോബാഗിൽ നിന്നും ആരംഭിച്ച് ഹർപുര ബനിഹാലിലേക്ക് പുറപ്പെടും.
രാഹുൽ ഗൃഹപാഠം
ചെയ്യണമെന്ന് ബി.ജെ.പി
ചോദ്യങ്ങൾ കൊണ്ട് കളിക്കുന്നതിന് മുമ്പ് രാഹുൽ ഗാന്ധി നന്നായി ഗൃഹപാഠം ചെയ്യണമെന്ന് ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. രാഹുലിന്റെ പല ചോദ്യങ്ങളും യുക്തിരഹിതവും അപ്രസക്തവുമാണ്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം സംസ്ഥാനത്ത് ഉണ്ടായ അഭിവൃദ്ധി സമാനതകളില്ലാത്തതാണ്. ആയിരക്കണക്കിന് കിലോമീറ്റർ നിങ്ങളുടെ ഒപ്പം നടന്നിട്ടും ദിഗ് വിജയ് സിംഗ് എന്ത് കൊണ്ടാണ് ഇന്ത്യൻ സൈന്യത്തെ ബഹുമാനിക്കാൻ പഠിക്കാത്തതെന്നും വിശങ്കർ പ്രസാദ് ചോദിച്ചു.
സമാപന ചടങ്ങിൽ ആർ.എസ്.പിയും
ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എം.പിയുമായ എൻ.കെ.പ്രേമചന്ദ്രൻ പങ്കെടുക്കും. നരേന്ദ്രമോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എല്ലാ ഇടതുപക്ഷ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളും ഐക്യപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജനകീയ പ്രശ്‌നങ്ങൾ ഉന്നയിച്ച് നടത്തുന്ന യാത്രയ്ക്ക് ആർ.എസ്.പിയുടെ എല്ലാ പിന്തുണയുമുണ്ടെന്നും ആർ.എസ്.പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ പറഞ്ഞു. സി.പി.ഐയും സമാപന ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം കേരള ഘടകത്തിന്റെ എതിർപ്പിനെ തുടർന്ന് സി.പി.എം വിട്ടുനിൽക്കും. പരിപാടിയിലേക്ക് സമാനമനസ്‌കരായ എല്ലാ രാഷ്ട്രീയ കക്ഷികളെയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ക്ഷണിച്ചിരുന്നു. 30ന് ശ്രീനഗറിലാണ് സമാപന ചടങ്ങ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |