അന്താരാഷ്ട്ര വിനിമയത്തിന് ഡോളറാണ് സാധാരണയായി രാജ്യങ്ങൾ ഉപയോഗിക്കാറുള്ളത്. ഇതിലൂടെ അമേരിക്കൻ കറൻസിക്ക് മേൽക്കൈ നേടാനും കഴിഞ്ഞു. എന്നാൽ അടുത്തിടെ രാജ്യങ്ങളുടെ കറൻസിയുടെ മൂല്യത്തിൽ ഇടിവ് സംഭവിച്ചതോടെ ഡോളർ രഹിത ഇടപാടിലേക്ക് നീങ്ങാൻ കൂടുതൽ രാജ്യങ്ങൾ തയ്യാറെടുക്കുകയാണ്. ഈ ചിന്തയ്ക്ക് കരുത്തു പകരുകയാണ് ബ്രസീലും അർജന്റീനയും. ഇരു രാജ്യങ്ങളും ചേർന്ന് സംയുക്ത കറൻസി പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ്.
ബ്രസീലിന്റെ പുതിയ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും, അർജന്റീന നേതാവ് ആൽബെർട്ടോ ഫെർണാണ്ടസും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഒരു പൊതു കറൻസി ഇറക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. ദക്ഷിണ അമേരിക്കയിൽ വ്യാപാരം വർദ്ധിപ്പിക്കാൻ പൊതു കറൻസി ഏറെ സഹായകരമാവുമെന്നാണ് ഇരു നേതാക്കളും വെളിപ്പെടുത്തിയത്. നിലവിൽ യൂറോപ്യൻ യൂണിയൻ ഉപയോഗിക്കുന്ന യൂറോ പോലെ ഇത് മാറാനും സാദ്ധ്യതയുണ്ട്.
'ഞങ്ങളുടെ വിനിമയത്തിനുള്ള തടസങ്ങൾ മറികടക്കാനും നിയമങ്ങൾ ലളിതമാക്കാനും നവീകരിക്കാനും പ്രാദേശിക കറൻസികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ ഉദ്ദേശിക്കുന്നു, സാമ്പത്തികവും വാണിജ്യപരവുമായ വ്യാപാരങ്ങൾക്കായി ഉപയോഗിക്കാവുന്ന ഒരു പൊതു ദക്ഷിണ അമേരിക്കൻ കറൻസിയെക്കുറിച്ചുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനും ഞങ്ങൾ തീരുമാനിച്ചു' ലുലയും ഫെർണാണ്ടസും നയം വ്യക്തമാക്കുന്നു.
നിലവിൽ ബ്രസീലിൽ പ്രചാരത്തിലുള്ള കറൻസി ബ്രസീലിയൻ റിയാലാണ്. ഇന്ത്യൻ കറൻസിയുമായി താരതമ്യം ചെയ്താൽ ഒരു ബ്രസീലിയൻ റിയാൽ 15.86 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്. അതേസമയം അർജന്റീനയിൽ ഉപയോഗിക്കുന്ന കറൻസിയായ അർജന്റീന പെസോ 44 ഇന്ത്യൻ പൈസയുടെ മൂല്യത്തിന് തുല്യവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |