ലക്നൗ: ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ നാല് മക്കളെയും കനാലിലേയ്ക്കെറിഞ്ഞ് പിതാവ്. ഉത്തർപ്രദേശിലെ കസ്ഗഞ്ച് ജില്ലയിലെ ഷെയ്ഖുപൂർ ഹുണ്ടയിലാണ് സംഭവം. കനാലിൽ വീണ 13കാരി തന്റെ രണ്ട് സഹോദരങ്ങളെ രക്ഷിച്ചു. അഞ്ച് വയസുള്ള ഇളയ കുട്ടിയെ ഇനിയും കണ്ടെത്താനായില്ല. സംഭവത്തിൽ 35കാരനായ പുഷ്പേന്ദ്ര കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
30 അടി ഉയരമുള്ള പാലത്തിൽ നിന്നാണ് കുഞ്ഞുങ്ങളെ കനാലിലേക്ക് എറിഞ്ഞത്. ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് അവരെ ഇയാൾ വീട്ടിൽ കൊണ്ടാക്കിയിരുന്നു. ശേഷം തിരിച്ചെത്തിയ പുഷ്‌പേന്ദ്ര കുമാർ അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് മക്കളെ കൂടെക്കൂട്ടിയത്. പോകുംവഴിയുള്ള പാലത്തിൽ നിന്ന് 13,12,എട്ട്,അഞ്ച് വയസുള്ള മക്കളെ ഇയാൾ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു.
13കാരിയായ പെൺകുട്ടി കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. പിന്നീട് അനുജത്തിയെയും അനുജനെയും രക്ഷപ്പെടുത്തി. എന്നാൽ ഇളയ കുട്ടി അപ്പോഴേക്കും ഒഴുകിപ്പോയിരുന്നു. നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ഇളയ കുട്ടിയെ കണ്ടെത്താൻ മുങ്ങൽ വിദഗ്ദ്ധരെ വിന്യസിച്ചിട്ടുണ്ട്. രക്ഷപ്പെട്ട മൂന്ന് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |