കൊല്ലം: ദാഹനീർ ചാത്തന്നൂർ പദ്ധതിയുടെ ഭാഗമായ മണ്ണയം കുടിവെളള പദ്ധതിയുടെ തടസം നീങ്ങുന്നു. ദേശീയപാതയുടെ അടിയിലൂടെ പൈപ്പ് സ്ഥാപിക്കാൻ അനുമതി ലഭിച്ചതിന് പിന്നാലെ ജോലികൾക്ക് കരാറുമായതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി.
കിണർ, തടയണ, ട്രീറ്റ്മെന്റ് പ്ളാന്റ്, ടാങ്കുകൾ, പമ്പ് ഹൗസ്, പൈപ്പ് ലൈൻ സ്ഥാപിക്കൽ തുടങ്ങിയ ജോലികളെല്ലാം പൂർത്തിയായെങ്കിലും ദേശീയപാതയുടെ അടിയിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ തടസ്സപ്പെട്ട് കിടക്കുകയായിരുന്നു. ദേശീയപാത മുറിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കാനായിരുന്നു ആദ്യ ആലോചന. എന്നാൽ, അനുമതി വൈകിയതോടെ പാതയുടെ അടിയിലൂടെ തുരങ്കം സ്ഥാപിച്ച് പൈപ്പിടാനുളള ആലോചനകളിലേക്ക് കാര്യങ്ങൾ മാറി.
പി.എസ്.ജയലാൽ എം.എൽ.എയുടെ ശ്രമഫലമായി ആരംഭിച്ച പദ്ധതിയിലൂടെ കല്ലുവാതുക്കൽ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും വിളിനെല്ലൂർ പഞ്ചായത്തിലെ ഒരു വാർഡിലും കുടിവെളളമെത്തിക്കുക എന്നതാണ് ലക്ഷ്യം. 28 കോടി രൂപയാണ് പദ്ധതിയുടെ കരാർ തുക. അടുതല ആറ്റിൽ തടയണ നിർമ്മിച്ച് വെളളം ശേഖരിച്ച് ട്രീറ്റ്മെന്റ് പ്ളാന്റിൽ ശുദ്ധീകരിച്ച ശേഷം വീടുകളിൽ എത്തിക്കുന്നതാണ് പദ്ധതി. ജൽജീവൻ പദ്ധതിയുടെ ഭാഗമായും മണ്ണയം പദ്ധതിയിൽ ഉൾപ്പെടുത്തിയും കല്ലുവാതുക്കലിലെ വെളിനെല്ലൂരിലും കൂടുതൽ ഗാർഹിക കണക്ഷനുകൾ നൽകാനും ആലോചനയുണ്ട്.
വേനലിന് മുമ്പേ വറുതി
വേനൽക്കാലത്ത് കുടിവെളള ക്ഷാമം രൂക്ഷമാകുന്ന പഞ്ചായത്താണ് കല്ലുവാതുക്കൽ.
വേനൽ കടുത്താൽ 23 വാർഡുകളിലെയും ജനങ്ങൾ കുടിവെളളത്തിനായി നെട്ടോട്ടം തുടങ്ങും. ഇത്തവണ വേനൽ തുടങ്ങിയപ്പോൾ തന്നെ കുടിവെളളത്തിന് ക്ഷാമം തുടങ്ങി. കടമ്പാട്ടുകോണം, എഴിപ്പുറം, ചാവറകോട്, ഇ.എസ്.ഐ, കോട്ടക്കേറം, വേളമാനൂർ, കിഴക്കൻ ഏലാ, പാരിപ്പളളി, പാമ്പുറം, മീനമ്പലം തുടങ്ങിയ പ്രദേശങ്ങളിലാണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്. പുനലൂരിൽ നിന്ന് വെളളമെത്തിച്ച് വിതരണം ചെയ്യുന്ന പദ്ധതിയുണ്ടെങ്കിലും ഫലപ്രദമല്ല. ഇ.എസ്.ഐ മെഡിക്കൽ കോളേജിന്റെ ആവശ്യം കഴിഞ്ഞുളള വെളളം മാത്രമാണ് ഇവിടെ ലഭിക്കുന്നത്. കെ.ഐ.പി കനാൽ ജലവും പഞ്ചായത്തിൽ ലഭ്യമല്ല.
......................................................................................................................................................
ദേശീയപാതയുടെ അടിയിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കാനുളള ടെൻണ്ടർ നടപടിയായി.
രണ്ട് മാസത്തിനകം ജോലികൾ പൂർത്തിയാക്കി വീടുകളിൽ കുടിവെളളം എത്തിക്കാമെന്നാണ് പ്രതീക്ഷ
പി.എസ്.ജയലാൽ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |