രാജാക്കാട്: കാട്ടാനകളുടെ ആക്രമണത്തിൽ നിന്ന് നിരവധിപ്പേരെ രക്ഷിക്കുകയും ഒറ്റയാനെ ശകാരിച്ച് കാട്ടിലേക്ക് മടക്കുകയും ചെയ്തിട്ടുള്ള വനംവകുപ്പ് താത്കാലിക വാച്ചർക്ക് കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണാന്ത്യം. ഇടുക്കി കോഴിപ്പനക്കുടി സ്വദേശി ശക്തിവേലാണ് (51) മരിച്ചത്. മുമ്പ് റോഡിലിറങ്ങിയ കാട്ടാനയെ ശകാരിച്ച് കാട്ടിലേക്ക് മടക്കി അയയ്ക്കുന്ന ശക്തിവേലിന്റെ വീഡിയോ വൈറലായിരുന്നു.
ഇന്നലെ രാവിലെ ആറരയോടെ പന്നിയാർ എസ്റ്റേറ്റിന് സമീപം രണ്ട് കുട്ടിയാനകളും ആറ് പിടിയാനകളുമുൾപ്പെടുന്ന സംഘം എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞ് ശക്തിവേൽ ഇവിടേക്ക് എത്തുകയായിരുന്നു. ഉച്ചയ്ക്ക് 12ന് ശക്തിവേലിനെ മരിച്ച നിലയിലാണ് നാട്ടുകാർ കണ്ടത്. പ്രദേശത്ത് കനത്ത മൂടൽമഞ്ഞായതിനാൽ ശക്തിവേലിന് ആനക്കൂട്ടത്തെ കാണാൻ കഴിഞ്ഞിരിക്കില്ല. അതിനിടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു എന്നാണ് വിവരം. ചക്കക്കൊമ്പനെന്ന് പേരുള്ള കാട്ടാനയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നതാണ് കരുതുന്നത്.
കാട്ടാനകളെ നിരീക്ഷിച്ച് വിവരം വനംവകുപ്പിനെയും നാട്ടുകാരെയും അറിയിക്കുന്നതിനാണ് ശക്തവേൽ പന്നിയാറിലെത്തിയത്. ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് പന്നിയാർ എസ്റ്റേറ്റിൽ വനാതിർത്തിയോട് ചേർന്ന ഭാഗത്ത് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പൊലീസ് എത്തും മുമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥർ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടു പോയതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ തോണ്ടിമലയിൽ കൊച്ചി- ധനുഷ്‌കോടി ദേശീയപാത ഉപരോധിച്ചു. ശാന്തിയാണ് ശക്തിവേലിന്റെ ഭാര്യ. മക്കൾ: രാധിക, വനിത, പ്രിയ. മരുമക്കൾ: കുമാർ, രാജ.
'കേറി പോടാ...", ശക്തിവേൽ
വിരട്ടി, ആന മടങ്ങി
'പോടാ, ഇങ്ക നിക്കാതെ കാട്ടിൽ കേറി പോടാ' സ്കൂട്ടറിൽ വരുമ്പോൾ കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ പൂപ്പാറയ്ക്ക് സമീപം റോഡിലിറങ്ങിയ കാട്ടാനയോട് ശക്തിവേൽ മുമ്പ് പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇത് കേട്ടപാടെ പരുങ്ങിയ ഒറ്റയാൻ കാട്ടിലേക്ക് കയറിപ്പോയി. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. രണ്ട് ബൈക്ക് യാത്രികർക്ക് നേരെ തിരിഞ്ഞ കാട്ടാനയെ ശക്തിവേൽ പിന്തിരിപ്പിക്കുന്നതിന്റെ വീഡിയോയും വൈറലായിട്ടുണ്ട്. 12 വയസ് മുതൽ ശക്തിവേലിന് കാടിനെ അറിയാം. അതിനാൽ മിക്ക മൃഗങ്ങളുടെയും സ്വഭാവ സവിശേഷതകൾ സുപരിചിതമായിരുന്നു. 'ആനയെ കണ്ടാൽ പേടിയൊട്ടുമില്ല,
ചക്കക്കൊമ്പൻ, അരിക്കൊമ്പൻ, മുറിവാലൻകൊമ്പൻ എന്നിവരെല്ലാം
എന്റെ കൺമുന്നിൽ വളർന്ന പാവങ്ങളാ' ശക്തിവേൽ പലപ്പോഴും പറയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |