ജാപ്പനീസ് വാഹനഭീമന്മാരായ സുസുകി അവരുടെ ഇന്ത്യൻ ഉപസ്ഥാപന കമ്പനിയായ മാരുതിയുമായി ചേർന്ന് രാജ്യത്തെ വാഹനവിപണിയിൽ ചാണകം ഉപയോഗിച്ചുളള ബിസിനസിലേക്ക് കടക്കുന്നു. 2030ഓടെ ആറ് പുത്തൻ ഇലക്‌ട്രിക് വാഹനങ്ങൾ പുറത്തിറക്കുന്നതടക്കം അടുത്ത ദശകങ്ങളിൽ തങ്ങളുടെ വാഹന വിപണന രംഗത്തെ ഭാവി വികസന പദ്ധതികളിൽ ഇന്ത്യയിലെ ചാണകത്തിൽ നിന്നും നിർമ്മിച്ചെടുക്കുന്ന ബയോഗ്യാസും ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങളിൽ നിന്നും പുറന്തളളുന്ന കാർബൺ ഡയോക്‌സൈഡ് വഴിയുളള അന്തരീക്ഷ മലിനീകരണം തടയാനും പുതിയ വഴികൾ കണ്ടെത്താനുമാണ് ചാണകത്തെ സുസുകി ഉപയോഗിക്കാൻ പോകുന്നത്.
ഇന്ത്യയിലെ സിഎൻജി വാഹന വിപണിയിൽ 70 ശതമാനവും വരുന്ന തങ്ങളുടെ വാഹനങ്ങളിൽ ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്നും സംഭരിക്കുന്ന ചാണകത്തിലെ ശുദ്ധമായ ബയോഗ്യാസ് ഉപയോഗിക്കാനും ബയോഗ്യാസ് നിർമ്മിച്ച് വിതരണം ചെയ്യാനുമാണ് സുസുകി പദ്ധതിയിടുന്നത്.
ഇന്ത്യയിലേക്ക് വേണ്ടി മാത്രമല്ല ആഫ്രിക്ക, ആസിയാൻ രാജ്യങ്ങൾ, ജപ്പാൻ എന്നിവിടങ്ങളിലെ കാർഷിക മേഖല ബിസിനസ് ആവശ്യങ്ങൾക്കായും ബയോഗ്യാസ് കയറ്റുമതി ചെയ്യുന്നതിന് സിഎൻജി ഓട്ടോമോട്ടീവ് സൊല്യൂഷൻസ് വികസിപ്പിക്കാനുളള ശ്രമത്തിലാണ് സുസുകി.
കേന്ദ്ര സർക്കാർ ഏജൻസിയായ ദേശീയ ക്ഷീര വികസന ബോർഡുമായി ഈ ലക്ഷ്യം മുന്നിൽവച്ച് സുസുകി ഒരു ഉടമ്പടി ഒപ്പിട്ടിരുന്നു. ബയോഗ്യാസിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന ജപ്പാനിലെ ഫുജിസൻ അസഗിരി ബയോമാസുമായി ഇതേ ഉദ്ദേശത്തോടെ നേരത്തെ തന്നെ കരാർ ഒപ്പിട്ടിട്ടുണ്ടെന്നും കമ്പനി അറിയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |