കോട്ടയം . കുമരകത്ത് കരിമീൻ സുലഭമായതോടെ സാധാരണക്കാരന്റെ തീൻമേശകളിൽ രുചിമേളം. ബി ഗ്രേഡ് കരിമീനിന് കിലോയ്ക്ക് 300 രൂപയാണ് വില. എ ഗ്രേഡിന് 420ഉം എ പ്ലസിന് 490 രൂപയുമാണ് വില. മുമ്പ് ബി ഗ്രേഡിന് 420 മുതൽ 450 രൂപ വരെയെത്തിയിരുന്നു വില. കൂടുതൽ വിൽക്കുന്നതും ലഭിക്കുന്നതും ബി ഗ്രേഡ് കരിമീനാണ്. 100 - 150 ഗ്രാം തൂക്കം വരുന്നതാണ് ബി ഗ്രേഡ്. 150 ഗ്രാമിന് മുകളിൽ തൂക്കം വരുന്നത് എ ഗ്രേഡിൽപ്പെടും. ഒരെണ്ണം ഒരു കിലോയ്ക്ക് അടുത്തു വരുന്നത് എ പ്ലസ് ഗ്രേഡിലുൾപ്പെടും. എല്ലാ ഗ്രേഡിലുമുള്ള കരിമീൻ ഇപ്പോൾ കായലിൽ നിന്നു ലഭ്യമാണെന്ന് തൊഴിലാളികൾ പറയുന്നു. മുൻപ് ദിവസവും ശരാശരി 150 കിലോ കരിമീനാണ് കുമരകത്തെ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലെത്തിയിരുന്നത്. ഇപ്പോഴത് 500 കിലോയായി. ചീപ്പുങ്കൽ, പള്ളിച്ചിറ, കുമരകം എന്നിവിടങ്ങളിലാണ് ഔട്ട്‌ലെറ്റുകളുള്ളത്.
വേമ്പനാട്ട് കായലിലെ കരിമീൻ കേമൻ.
രുചിയിലും ഗുണത്തിലും വേമ്പനാട്ട് കായലിലെ കരിമീൻ കേമനാണ്. കൂരി, പുല്ലൻ പോലുള്ള മീനുകളും വ്യാപകമായി ലഭിക്കുന്നുണ്ട്. റിസോർട്ടുകൾ, ഹൗസ്‌ബോട്ടുകൾ, കള്ളുഷാപ്പുകൾ എന്നിവിടങ്ങളിലേക്കാണ് കൂടുതലായി കരിമീൻ കൊണ്ടുപോകുന്നത്. അന്യജില്ലകളിൽ നിന്ന് പോലും ആളുകൾ കൂട്ടമായെത്തി കരിമീൻ വാങ്ങുന്നുണ്ട്. എന്നാൽ കുമരകത്തേതെന്ന പേരിൽ ആന്ധ്ര കരിമീൻ കുമരകത്തു പോലും വ്യാപകമായി വിൽക്കുന്നുണ്ട്. ആന്ധ്രാ കരിമീനിന് വിലയും രുചിയിലും കുറവാണ്.
തൂക്കം ഒരു കിലോ വരെ.
കരിമീൻ എ പ്ലസ് ഗ്രേഡിന്റെ വില 490 രൂപ.
ഒരു മീനിന്റെ തൂക്കം 1 കിലോ വരെ.
എ ഗ്രേഡിന്റെ വില 420 രൂപ.
ഒരു മീനിന്റെ തൂക്കം 150 ഗ്രാമിന് മുകളിൽ.
ബി ഗ്രേഡിന്റെ വില 300 രൂപ.
ഒരു മീനിന്റെ തൂക്കം 100 - 150 ഗ്രാം.
ഒരു ദിവസം ലഭിക്കുന്നത് 500 കിലോ ഗ്രാം.
മുമ്പ് ലഭിച്ചിരുന്നത് 150 കിലോ ഗ്രാം.
'തണ്ണീർമുക്കം ബണ്ട് അടഞ്ഞു കിടക്കുന്നത് കൂടുതൽ കരിമീൻ ലഭിക്കാൻ ഇടയാക്കും".
- മത്സ്യത്തൊഴിലാളികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |