കണ്ണൂർ: വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമായി മാറുകയാണ് കാസർകോട്. ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ നിരവധി ടൂറിസം പദ്ധതികളാണ് ഇവിടെയൊരുങ്ങുന്നത്. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയോടെ പെരിയ എയർസ്ട്രിപ്പിന്റെ പ്രാരംഭ പ്രവർത്തനം തുടങ്ങി. ചെറുകിട വിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതയും ഏറിയിട്ടുണ്ട്.
ഡി.പി.ആർ , ഭൂമി ഏറ്റെടുക്കൽ, വികസനം തുടങ്ങിയവയ്ക്കായി ബഡ്ജറ്റിൽ ഒന്നര കോടി രൂപയാണ് നീക്കിവച്ചത്. റൺവേ, പാർക്കിംഗ്‌ബേ, പാസഞ്ചർ ടെർമിനൽ കെട്ടിടം, കാർപാർക്ക് തുടങ്ങിയവ രണ്ടാംഘട്ടത്തിൽ നിർമ്മിക്കും. ബേക്കൽ ടൂറിസത്തിന്റെ ഭാഗമായാണ് പെരിയയിൽ എയർസ്ട്രിപ്പ് സ്ഥാപിക്കുന്നത്. മുമ്പുണ്ടായിരുന്ന എതിർപ്പുകളും തടസ്സങ്ങളും ഇപ്പോൾ നീങ്ങിയിട്ടുണ്ട്.
പൊസഡിഗുംബെ, അഴിത്തല വിനോദ സഞ്ചാര പദ്ധതികൾ ഇനി ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കും.കുമ്പള റൂറൽ ടൂറിസം പ്രൊജക്ട്, നമ്പ്യാർക്കൽ അണക്കെട്ട് ടൂറിസം പദ്ധതി എന്നിവയും കാസർകോടിന്റെ ടൂറിസം പ്രതീക്ഷകളാണ്. നമ്പ്യാർക്കൽ അണക്കെട്ട് ടൂറിസം പദ്ധതി കൈമാറി ഇപ്പോൾ ഇറിഗേഷൻ വകുപ്പിന്റെ അധീനതയിലാണ് . തൈക്കടപ്പുറം, കണ്വതീർഥ ബീച്ച്, വാട്ടർ സ്‌പോർട്‌സ് കോംപ്ലക്‌സ്, മലബാർ ടൂറിസം ട്രാവൽ സർക്യൂട്ട്, റാണിപുരം ഇക്കോ ടൂറിസം, വീരമലക്കുന്ന് വികസനം എന്നീ പദ്ധതികളും യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണ്. കാസർകോട് വികസന പാക്കേജിൽ 2021–22 സാമ്പത്തിക വർഷം 125 കോടിയാണ് അനുവദിച്ചത്.
ഇതിൽ ടൂറിസം വകുപ്പിന്റെ വികസന പ്രവർത്തനങ്ങളായ ആർക്കിയോളജിക്കൽ മ്യൂസിയം, കോട്ടഞ്ചേരി ഇക്കോ ടൂറിസം, വീരമലക്കുന്ന് ടൂറിസം പദ്ധതി, പൊസഡിഗുംബെ, കോളിയാർ മല ആൻഡ് കാവേരികുളം പദ്ധതികളുടെ എസ്റ്റിമേറ്റ് അടക്കമുള്ള വിശദ പദ്ധതിയുടെ കടലാസ് പണികളും അന്തിമഘട്ടത്തിലാണ്. ജില്ലയിലെ ഏറ്റവും മനോഹരമായ തീരങ്ങളിൽ ഒന്നാണ് അഴിത്തല. സർക്കാരിന് 20 ഏക്കർ സ്ഥലം ഇവിടെയുണ്ട്. കർണാടകയോടു ചേർന്നു കിടക്കുന്ന സ്ഥലമാണ് പൊസഡിഗുംബെയും ടൂറിസത്തിൽ വലിയ സാദ്ധ്യതകളാണു തുറന്നിടുന്നത്.
കാസർകോടിന്റെ സൗന്ദര്യറാണി
കാസർകോട്ടെ റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. പച്ചപ്പുൽമേടുകൾകൊണ്ട് സൗന്ദര്യം വിതറിയ കാഴ്ചകാണാനും കുളിർകാറ്റേൽക്കാനും മലമുകളിലേക്കുള്ള വനയാത്രക്കും സഞ്ചാരികളെത്തുന്നു. ഡിസംബർ, ജനുവരി മാസങ്ങളിൽ സഞ്ചാരികളുടെ എണ്ണംകൂടും.
അറുപതുകളിൽ കോട്ടയം ക്രിസ്ത്യൻ രൂപത കോടോത്ത് കൂടുംബത്തിൽനിന്നും കുടിയേറ്റക്കാർക്ക് വാങ്ങിയ ഭൂമിയുടെ അതിരുകൾ റാണിപുരം ടൂറിസ്റ്റ് കേന്ദ്രമാണ്. കുടിയേറി വന്നവരാണ് പഴയ മാടത്തുമലയുടെ പേര് മാറ്റി റാണിപുരമാക്കിയത്.
പടിഞ്ഞാറ് ബേക്കൽ കോട്ടയും കിഴക്ക് കാവേരിയും കൂടി ഉൾപ്പെടുന്ന ടൂറിസം പാക്കേജ് തന്നെ ഇപ്പോൾ രൂപപ്പെട്ടുവരുന്നുണ്ട്. റാണിപുരത്തെത്തുന്ന കുട്ടികളെ ഉൾപ്പെടെ ആകർഷിക്കാൻ കേരള സർക്കാർ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇനിയും നിരവധി ടൂറിസ്റ്റുകളെ ഇവിടേക്ക് ആകർഷിക്കാനുള്ള പദ്ധതികളാണ് ടൂറിസം വകുപ്പ് ആവിഷ്കരിച്ചിരിക്കുന്നത്.
( തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |