കണ്ണൂർ: കേരള- കർണാടക യാത്രയ്ക്ക് മിന്നൽ വേഗം കൈവരുന്ന മൈസൂരു വ്യാവസായിക ഇടനാഴി അടുത്ത മാസം രണ്ടാം വാരം തുറക്കുന്നതോടെ ഇരു സംസ്ഥാനങ്ങൾ തമ്മിലുള്ള വാണിജ്യ ബന്ധം കൂടി ശക്തിപ്പെടും. മൈസൂരിൽ നിന്നു ബംഗ്ളൂരിലേക്കുള്ള പത്ത് വരിപ്പാതയിലൂടെയുള്ള യാത്ര സമയം 80 മിനുട്ടായി ചുരുങ്ങും. നേരത്തെ ഇത് മൂന്നു മണിക്കൂറിലേറെ എടുത്തിരുന്നു.
മാണ്ട്യ മുതൽ കെങ്കേരി വരെ നോക്കിയാൽ കാണാൻ കഴിയുന്ന തരത്തിലാണ് പുതിയ പാത. നിലവിൽ പാത യാത്രക്കാർക്കായി തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും ടോൾ പിരിക്കലും മറ്റും ഉദ്ഘാടനത്തിനു ശേഷമായിരിക്കും.
ചിലവ് - 8,408 കോടി
ബംഗ്ളൂർ യാത്രയിൽ 2 മണിക്കൂർ കുറവ്
ബൈപ്പാസുകൾ - 05
ടോൾ ബൂത്തുകൾ- 02
ദീർഘദൂര യാത്രക്കാർക്ക് ആറുവരിപ്പാത
ഇരുവശങ്ങളിലുമുള്ള രണ്ടു വരി വീതം തദ്ദേശീയർക്ക് യാത്ര ചെയ്യാനുള്ളതാണ്. ആറുവരിപ്പാതയിലൂടെ ദീർഘദൂര യാത്രക്കാർക്കും സഞ്ചരിക്കാം.ഗൂഡല്ലൂർ, ഊട്ടി ഭാഗങ്ങളിലേക്ക് വേഗത്തിലെത്താം, ദൂരം കുറയും.
ഗുണ്ടൽപേട്ട , കോയമ്പത്തൂർ വഴി തമിഴ്നാട്ടിലേക്കും വേഗമെത്താം.
വികസന പ്രതീക്ഷയിൽ വടക്കേ മലബാറും
വ്യാവസായിക ഇടനാഴി ഫെബ്രുവരി അവസാനത്തോടെ തുറക്കമ്പോൾ വികസന പ്രതീക്ഷയിൽ വടക്കേ മലബാറും.മൈസൂരുവിനും കണ്ണൂരിനും ഇടയിലെ റോഡുകൾക്കെല്ലാം ദേശീയപാത പദവി നൽകാൻ നേരത്തേ തന്നെ തത്വത്തിൽ അനുമതി ലഭിച്ചതാണ്.കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിനോദസഞ്ചാര മേഖലയ്ക്കും വ്യാപാര വാണിജ്യ മേഖലയ്ക്കുമെല്ലാം ഇത് ഗുണകരമാകും.
കണ്ണൂർ വിമാനത്താവളത്തിന്റെയും അഴീക്കൽ തുറമുഖത്തിന്റെയുമെല്ലാം സൗകര്യങ്ങൾ ഉപയോഗിക്കാൻ കുടക് മേഖലയിലുള്ളവർക്കും സാധിക്കുമെന്നതിനാൽ കുടക് മേഖലയിലെ ജനപ്രതിനിധികളും വ്യാപാര–വ്യവസായ–വിനോദസഞ്ചാര രംഗത്തുള്ളവരും പദ്ധതിക്ക് അനുകൂലമാണ്.മടിക്കേരി – മൈസൂരു ദേശീയപാത നാലുവരിയായി വികസിപ്പിക്കാൻ ദേശീയപാത അതോറിറ്റി ടെൻഡർ ക്ഷണിച്ചുകഴിഞ്ഞു.പദ്ധതിക്കായി 3883 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മൊത്തം 84 കിലോമീറ്റർ ദൂരം വരുന്ന മൂന്ന് ബൈപാസുകൾ ഉൾപ്പെട്ടതാണ് ഈ പാത.ഇതിന്റെ തുടർച്ചയായി മടിക്കേരിക്കും കൂട്ടുപുഴയ്ക്കും ഇടയിലുള്ള റോഡും ദേശീയപാതയായി ഉയർത്താൻ തത്വത്തിൽ അനുമതി ലഭിച്ചിട്ടുണ്ട്.
മേലേച്ചൊവ്വ – മൈസൂരു റോഡിലെ കേരളത്തിൽ ഉൾപ്പെടുന്ന ഭാഗവും ദേശീയപാതയായി ഉയർത്താൻ നേരത്തേ തന്നെ തത്വത്തിൽ അനുമതി ലഭിച്ചിരുന്നു.മേലേ ചൊവ്വ–കൂട്ടുപുഴ, കൂട്ടുപുഴ–മടിക്കേരി റോഡുകളുടെ വികസനത്തിന് ദേശീയപാത അതോറിറ്റിയുടെ ഇടപെടൽ വേഗത്തിലാക്കാൻ കൂട്ടായ ശ്രമമുണ്ടായാൽ അത് വടക്കേ മലബാറിനും കുടക് മേഖലയ്ക്കും ഒരപോലെ ഗുണകരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |