റാന്നി: റാന്നി-കോഴഞ്ചേരി റോഡിൽ പുതമണ്ണിലെ ബലക്ഷയം സംഭവിച്ച പാലത്തിൽ കൂടി ഇരുചക്ര വാഹനങ്ങൾ കടത്തിവിടാൻ തീരുമാനമായി. പാലം ബലക്ഷയം സംഭവിച്ച് ഗതാഗതം നിരോധിച്ച സാഹചര്യത്തിൽ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ വിളിച്ചുചേർത്ത വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.70 വർഷത്തിലധികം പഴക്കമുള്ള പുതമൺ പെരുന്തോടിന് കുറുകെയുള്ള പാലത്തിന്റെ ഇരുവശത്തും രണ്ടര മീറ്റർ വീതിയിൽ പുതുതായി സ്ലാബ് നിർമ്മിച്ച് 10 വർഷം മുമ്പ് പാലത്തിന് വീതി വർദ്ധിപ്പിച്ചിരുന്നു. പാലത്തിന്റെ നടുവിലത്തെ ഭാഗം കാലപ്പഴക്കത്തിൽ തകർന്നതിനാൽ ഇവിടം കെട്ടി വേർതിരിച്ച് പാലത്തിന്റെ പുതുതായി നിർമ്മിച്ച ഇരു ഭാഗത്തു കൂടിയും ഇരുചക്ര വാഹനങ്ങൾ മാത്രം കടത്തിവിടും.
പാലം തകർന്നതിനാൽ റാന്നിയിൽ നിന്ന് കോഴഞ്ചേരിക്കുള്ള ബസുകൾ ഇപ്പോൾ കീക്കൊഴൂർ പേരൂച്ചാൽ പാലത്തിലൂടെ മറുകരയിൽ എത്തി ചെറുകോൽപ്പുഴ - റാന്നി റോഡിലൂടെയാണ് പോകുന്നത്. ഇതോടെ കീക്കൊഴൂർ മുതൽ മേലുകര വരെയുള്ള ഭാഗത്തെ യാത്രക്കാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഇവരുടെ യാത്രാ ക്ലേശം ഒഴിവാക്കുന്നതിന് കുറച്ചു ബസുകൾ ചാക്കപ്പാലം വഴി തിരിഞ്ഞ് അന്ത്യാളൻ കാവ് വഴി പുതമൺ മറുകരയിൽ എത്തി കോഴഞ്ചേരിക്ക് പോകാൻ നിർദ്ദേശം നൽകും .ഏകദേശം 10 കി.മീ ദൂരെ അധികം സഞ്ചരിക്കണം എന്നതാണ് ഇതിന്റെ പോരായ്മ. പുതമൺ - വയലത്തല റോഡ് തിങ്കളാഴ്ച മുതൽ ജലവിഭവ വകുപ്പ് പൈപ്പ് ഇടുന്നതിനായി കുഴിക്കുന്നതിനാലാണ് ബസുകൾ ചാക്കപ്പാലം വഴി കടത്തിവിടാൻ നിശ്ചയിച്ചത്.
റാന്നി- കോഴഞ്ചേരി റൂട്ടുകളിൽ പോകുന്ന ടിപ്പർ ലോറികൾ മാമുക്ക് ഭാഗത്തുനിന്ന് തന്നെ തിരിഞ്ഞു പോകാൻ സംവിധാനം ഒരുക്കും. ഇതുവഴി പോകുന്ന ടിപ്പറുകളുടെ യാത്ര രാവിലെ എട്ടു മുതൽ പത്തുമണി വരെയും വൈകിട്ട് മൂന്ന് മണി മുതൽ 5 വരെയും നിരോധിക്കും. വാഹന യാത്രക്കാർക്ക് നേരത്തെതന്നെ ദിശ മാറി പോകുന്നതിനായി ചെറുകോൽപ്പുഴ നെടിയത്ത് ജംഗ്ഷനിലും കീക്കൊഴൂർ പാലത്തിൻറെ ഭാഗത്തും സൂചന ബോർഡുകൾ വയ്ക്കുവാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ്, തഹസിൽദാർ മഞ്ജുഷ, ഡിവൈ.എസ്.പി ജി.സന്തോഷ് കുമാർ , ചീഫ് എൻജിനീയർ പാലം വിഭാഗം എം.അശോക് കുമാർ , ചീഫ് എൻജിനീയർ നസീം, റോഡ്സ് എക്സി എൻജിനീയർ അംബിക, അസി. എൻജിനീയർ റീന എന്നിവരും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |