ന്യൂഡൽഹി: വിശ്വാസികൾക്ക് ക്ഷേത്ര ഭരണം വിട്ടു നൽകണമെന്ന് സുപ്രീംകോടതി. ആന്ധ്രപ്രദേശിലെ അഹോബിലം ക്ഷേത്രത്തിൽ എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ചതിനെതിരായ ഹൈക്കോടതി ഉത്തരവിനെതിരെ ആന്ധ്ര സർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിർണായക വിധി.
ക്ഷേത്രങ്ങളുടെ ഭരണത്തിൽ എന്തിനാണ് സർക്കാർ ഇടപെടുന്നതെന്ന് ആന്ധ്ര സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നിരഞ്ജൻ റെഡ്ഢിയോട് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു.
അഹോബിലം ക്ഷേത്രഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്ര സർക്കാരിന്റെ നടപടി അഹോബിലം മഠത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നു കയറ്റമാണെന്നായിരുന്നു ആന്ധ്ര ഹൈക്കോടതിയുടെ വിധി. മഠത്തിന്റെ അവിഭാജ്യ ഘടകമാണ് ക്ഷേത്രം. അഹോബിലം മഠം തമിഴ് നാട്ടിലാണെങ്കിലും ക്ഷേത്രം സ്ഥിതിചെയ്യുന്നത് ആന്ധ്രയിലാണ്. ഈ കാരണം കൊണ്ട് ക്ഷേത്ര ഭരണത്തിനുള്ള അവകാശം നഷ്ടപ്പെടില്ലെന്ന് ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മഠാധിപതിയെ ക്ഷേത്രഭരണത്തിന്റെ ചുമതല ഏല്പിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത സർക്കാർ നടപടി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. ക്ഷേത്രത്തിന് മഠവുമായുള്ള ബന്ധം ചരിത്രപരമാണെന്നും അത് കൊണ്ടുതന്നെ ക്ഷേത്രം മഠത്തിന്റെ ഭാഗമാണെന്നുമുളള ഹൈക്കോടതി വിധി സുപ്രീംകോടതി അംഗീകരിച്ചു. അഹോബിലം മഠത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ സതീഷ് പ്രസരൻ, അഭിഭാഷകരായ സി. ശ്രീധരൻ, പി.ബി. സുരേഷ്, വിപിൻ നായർ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |