മാലതി പത്താം ക്ളാസ് വരെയേ പഠിച്ചിട്ടുള്ളു. നാട്ടിലെ ഒരു ഇടത്തരം ചായക്കടയിലെ സഹായിയാണ്. കഠിനാദ്ധ്വാനിയായ ഭർത്താവ് കിടപ്പിലായതോടെ പ്ളസ് ടുവിനും ഒമ്പതിലും പഠിക്കുന്ന രണ്ടു കുട്ടികളുടെ പഠനച്ചെലവടക്കമുള്ള ജീവിതഭാരം ഈ മദ്ധ്യവയസ്കയുടെ ചുമലിലായി.
കടുത്ത ദൈവവിശ്വാസി. രാവിലെയുണർന്ന് വീട്ടുജോലികൾ ചെയ്തശേഷം ക്ഷേത്രത്തിൽ പോകും. അതിനുശേഷമാണ് ചായക്കടയിൽ പോകുന്നത്. എണ്ണപ്പലഹാരങ്ങൾ ഉണ്ടാക്കുന്നത് മാലതിയാണ്. അതിനു പ്രത്യേക സ്വാദാണ്. വടകളുടെ ചേരുവയിൽ ഒരു വിട്ടുവീഴ്ചയുമില്ല. ചായക്കടയിലെത്തുന്ന മിക്കവരും വടകൾ പാഴ്സലായി വാങ്ങിപ്പോകും. അടുത്തുള്ള ദേവാലയത്തിൽ സപ്താഹം നടക്കുന്നുവെന്ന വിവരമറിഞ്ഞപ്പോൾ മാലതിക്ക് അതിയായ സന്തോഷം. സപ്താഹദിവസങ്ങളിൽ നേരത്തേ വന്ന് ജോലിചെയ്യുമെന്ന് കടയുടമയോട് മുൻകൂട്ടി പറഞ്ഞു. അന്യമതക്കാരനാണെങ്കിലും സർവമതസാരത്തിൽ വിശ്വസിക്കുന്ന ഉടമ അതു സമ്മതിക്കുകയും ചെയ്തു. ഭാഗവതസാഗരം കടഞ്ഞ അമൃത് സപ്താഹത്തിലൂടെ കിട്ടുമല്ലോ എന്ന സന്തോഷമായിരുന്നു. സപ്താഹചെലവുകൾക്കായി നല്ലൊരു തുക സംഭാവന ചെയ്തു. വലിയ ഭാഗവത പ്രഭാഷകനാണ് വരുന്നതെന്നും വലിയൊരു തുക (താൻ രണ്ടുവർഷം വാങ്ങുന്ന കൂലിയെക്കാൾ വലുതെന്ന് കേട്ട് മാലതി മൂക്കത്തു വിരൽവച്ചത്രേ) ദക്ഷിണയായി കൊടുക്കണമെന്നും ഭാരവാഹികൾ അഭിമാനത്തോടെ പറഞ്ഞു. ഭക്തിയോടും ആകാംക്ഷയോടും മാലതി പ്രഭാഷണം കേൾക്കാനെത്തി. വലിയ സമ്പന്നരും അഭ്യസ്തവിദ്യരുമാണ് സദസിലധികവും. സാധാരണക്കാരിയായ മാലതിയുടെ വേഷഭാവാദികൾ കണ്ട് പലരും നീരസത്തോടെ നോക്കി. പ്രഭാഷണത്തിൽ ലയിച്ച് മനസ് ഈശ്വരനോടൊപ്പം സഞ്ചരിക്കുകയാണെന്നും അറിവിന്റെ ചക്രവാളം വികസിക്കുകയാണെന്നും മാലതിക്ക് തോന്നി. അതു വീട്ടിൽ വന്ന് ഭർത്താവിനോട് മാത്രമേ പറഞ്ഞുള്ളൂ.
ഹോമത്തിനുള്ള മുള്ളമൃത് വള്ളി മാലതിയുടെ വീട്ടിൽ ധാരാളമുണ്ട്. അത് സൗജന്യമായാണ് നൽകിയത്. അത്രയെങ്കിലും ചെയ്യാനായല്ലോ എന്ന സംതൃപ്തിയായിരുന്നു. അവസാന ദിവസം പ്രസാദവിതരണ സമയത്ത് മാലതി ചെന്നപ്പോൾ പ്രസാദം ഒരു തട്ടത്തിൽ പ്രത്യേകം പ്രത്യേകം വച്ചിട്ടുണ്ട്. സമീപത്തായി കുറെ കവറുകളും. പ്രസാദം വാങ്ങുമ്പോൾ മോശമല്ലാത്ത തുക കവറിലിട്ട് നൽകണമെന്ന് അവിടെ നിന്ന ഒരാൾ പറയുന്നുണ്ടായിരുന്നു. എങ്കിലേ ഉദ്ദേശിച്ച ഫലം കിട്ടുവത്രേ. അതു കേട്ട പലരും കൂടുതൽ ഫലസിദ്ധിക്കായി കൂടുതൽ തുക കവറിലിട്ട് നൽകി പ്രസാദം വാങ്ങുന്നുണ്ടായിരുന്നു. സപ്താഹത്തിന്റെ പൊൻനാളങ്ങൾ അറിവായി പ്രകാശിക്കുന്ന മാലതിയുടെ മനസിന് അതു ഇഷ്ടമായില്ല. അടുത്തുനിന്ന ഒരു ഭാരവാഹിയോട് മാലതി ചില സംശയങ്ങൾ ചോദിച്ചു: വലിയ ഒരു തുക ആചാര്യന് കൊടുക്കണമെന്ന് പറഞ്ഞല്ലേ സംഭാവന ശേഖരിച്ചത്. പ്രസാദത്തിന് വീണ്ടും പണം വാങ്ങുന്നത് ദൈവത്തിന് നിരക്കുമോ. തുച്ഛവരുമാനക്കാരിയായ ഞാൻ പ്രാരാബ്ധങ്ങൾക്കിടയിലാണ് ഇതിൽ പങ്കെടുത്തത്. കിട്ടിയ അറിവിൽ സംതൃപ്തയുമാണ്. പക്ഷേ സദാ ദൈവചിന്തയിൽ രമിക്കുന്നു എന്നവകാശപ്പെടുന്നവർ റിസർവ് ബാങ്കിന്റെ സന്തതികളിൽ ഇത്രയും അഭിനിവേശം കാട്ടാമോ. ശുദ്ധജലതടാകം സ്വന്തമാക്കിയവർ കുപ്പിവെള്ളം വാങ്ങി കുടിക്കുന്നത് ശരിയാണോ. സംസാര ബന്ധനത്തിൽ നിന്ന് മോചനം നേടാനല്ലേ ഇതൊക്കെ. അതൊക്കെ ഉപദേശിച്ചുതരുന്നവർ ഇങ്ങനെ സാമ്പത്തിക ബന്ധനത്തിൽ കുടുങ്ങാമോ. സപ്താഹത്തിനു മുമ്പുള്ള മാലതിയല്ല. സ്ഫുടമായും വ്യക്തമായും കാര്യങ്ങൾ തിരിച്ചറിയുന്നു, പറയുന്നു. പ്രഭാഷണത്തിന്റെ പ്രസാദം അവർക്ക് കിട്ടിക്കഴിഞ്ഞു എന്ന് കേട്ടുനിന്നവർ അതിശയത്തോടെ നോക്കി. മുഖ്യസംഘാടകൻ പ്രസാദം സന്തോഷത്തോടെ മാലതിയുടെ കൈയിൽ വച്ചുകൊടുത്തു. അപ്പോൾ ക്ഷേത്രത്തിൽ ദീപാരാധനയായിരുന്നു. വിഗ്രഹത്തിലെ രത്നം പതിച്ച മൂക്കുത്തി വെട്ടിത്തിളങ്ങുന്നപോലെ മാലതിക്കു തോന്നി.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |