SignIn
Kerala Kaumudi Online
Friday, 26 April 2024 12.54 PM IST

സംഗീതസ്വരൂപിണിയായ മൃദംഗശൈലേശ്വരി

സംഗീതശ്രേഷ്ഠൻ ദക്ഷിണാമൂർത്തിസ്വാമിയടക്കമുള്ള മഹാരഥന്മാരുടെ സന്ദർശനം ക്ഷേത്ര വിശ്രുതിക്കും പുരോഗതിക്കുമുതകുന്നതായിരുന്നു. ഉന്നത പൊലീസ് മേധാവിയായിരുന്ന അലക്‌സാണ്ടർ ജേക്കബിന്റെ അനുഭവ പരാമർശങ്ങളും ക്ഷേത്രത്തെ ശ്രദ്ധേയമാക്കി

ss

ചരിത്ര പൗരാണിക സവിശേഷതകളാൽ അപൂർവമായ മഹാക്ഷേത്രമാണ് കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം. 2023 ഫെബ്രുവരി 3 മുതൽ 13 വരെ ഈ ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠയും നവീകരണ കലശവും വിപുലമായി നടത്തപ്പെടുകയാണ്.പ രശുരാമൻ പ്രതിഷ്ഠിച്ച 108 ദുർഗാലയങ്ങളിൽ വൈവിദ്ധ്യമാർന്ന മാഹാത്മ്യത്തിന്റെ മന്ത്രധ്വനികൾ സദാ മുഴങ്ങുന്ന ദിവ്യസവിധമാണീ ക്ഷേത്രം.

പുരളിമലയോ‌രത്തെ കുളിരല തഴുകുന്ന, മിഴാവ് കുന്നായ മുഴക്കുന്ന് ദേശത്തിന്റെ നിറുകയിൽ തിളങ്ങുന്ന ക്ഷേത്രത്തിൽ മുഴക്കുന്ന് ഭഗവതിയുടെ സങ്കല്‌പത്തിലും ദേവിയെ ആരാധിച്ചുവരുന്നുണ്ട്. വീരകേരളവർമ്മ പഴശിരാജാവിന്റെ കുലപരദേവതാ സ്ഥാനമായ മൃദംഗശൈലേശ്വരി ക്ഷേത്രം കോട്ടയം രാജവംശത്തിന്റെ അരൂഢ സങ്കേതമാണ്. ദിവ്യശക്തിസ്രോതസായ പഞ്ചലോഹ ചതുർബാഹു വിഗ്രഹമാണിവിടെ പൂജിക്കപ്പെടുന്നത്. ദക്ഷിണാമൂർത്തിയായ ശിവനും വിഘ്നേശ്വരനായ ഗണപതിയും ശ്രീകോവിലിന്റെ ദക്ഷിണപാർശ്വത്തിലുണ്ട്. പുറംചുറ്റിൽ തെക്കുഭാഗത്ത് ശാസ്താസന്നിധിയും തെക്കുകിഴക്ക് സരസ്വതിമണ്ഡപവും സ്ഥിതിചെയ്യുന്നു.

ക്ഷേത്രത്തിന്റെ പശ്ചിമഗോപുരം കടന്നാൽ ഒരു ഗുഹാക്ഷേത്രത്തിന്റെ ശിഷ്ടഭാഗങ്ങൾ കാണാം. ഇവിടെയായിരുന്നുവത്രെ പോർക്കലി (പോർ കാളി) ക്ഷേത്രം. ഈ ശക്തിയെ തൊഴുതുനമിച്ച് തർപ്പണം ചെയ്തു മാത്രമേ കോട്ടയം രാജാക്കന്മാർ അക്കാലത്ത് പോർക്കളത്തിലേക്ക് യാത്രയാകാറുള്ളൂവത്രെ. സമീപത്ത് പാർത്ഥസാരഥിയായി ശ്രീകൃഷ്ണന്റെ നവീകരിച്ച കോവിലുമുണ്ട്. നാഗാരാധനാകേന്ദ്രത്തിൽ നാഗകന്യകയേയും വാസുകിയേയും പൂജിക്കുന്നുണ്ട്. ആ പരിസര വീഥിയിലാണ് തമ്പുരാക്കന്മാർ പരിശീലനം നടത്തിയിരുന്ന പിണ്ടാരിക്കളരിയുള്ളത്.

കഥകളിയുടെ ഉപജ്ഞാതാക്കൾ കോട്ടയം രാജാക്കന്മാരായിരുന്നു. 'മാതംഗാനന... മബ്‌ജ വാസര മണീം...." എന്നു തുടങ്ങുന്ന കഥകളിയുടെ വന്ദന ശ്ളോകം രചിക്കപ്പെട്ടത് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ വച്ചാണെന്ന് ചരിത്രം വെളിവാക്കുന്നു. കഥകളിയരങ്ങിലെ സ്‌ത്രീവേഷം സൃഷ്ടിക്കപ്പെട്ടത് ഈ ക്ഷേത്രസവിധത്തിലെ ജലവിതാനത്തിൽ ദേവി പ്രത്യക്ഷപ്പെട്ട അതേ രൂപത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു.

കിഴക്കുഭാഗത്ത് അതിവിസ്തൃതമായ തീർത്ഥക്കുളം ഏറെക്കാലം കാടുപിടിച്ച് മണ്ണുമൂടിക്കിടന്നതായിരുന്നു. കുറച്ചുവർഷം മുമ്പ് ശുചീകരിച്ച് ഉപയോഗയോഗ്യമാക്കി. ഇതിനെത്തുടർന്ന് ക്ഷേത്രം പുനരുദ്ധാരണത്തിന്റെ പടവുകൾ അതിവേഗം പിന്നിടുകയായിരുന്നു. സംഗീതശ്രേഷ്ഠൻ ദക്ഷിണാമൂർത്തിസ്വാമിയടക്കമുള്ള മഹാരഥന്മാരുടെ സന്ദർശനം ക്ഷേത്ര വിശ്രുതിക്കും പുരോഗതിക്കുമുതകുന്നതായിരുന്നു. ഉന്നത പൊലീസ് മേധാവിയായിരുന്ന അലക്‌സാണ്ടർ ജേക്കബിന്റെ അനുഭവ പരാമർശങ്ങളും ക്ഷേത്രത്തെ ശ്രദ്ധേയമാക്കിയതായറിയുന്നു.

മൃദംഗത്തിൽ കുടികൊണ്ട ദേവി മൃദംഗശൈലേശ്വരിയായെന്നും സ്വർലോകത്ത് നിന്ന് ഒരു മിഴാവ് (മൃദംഗം) വന്നു പതിച്ച കുന്ന് (ശൈലം) 'മിഴാക്കുന്നും" അത് പരിണമിച്ച് മുഴക്കുന്നുമായെന്നും പറയപ്പെടുന്നു. സരസ്വതി, മഹാലക്ഷ്മി, ഭദ്രകാളി എന്നീ ഭാവങ്ങളിലാണ് സംഗീതസ്വരൂപിണിയായ മൃദംഗശൈലേശ്വരി വാഴുന്നതെന്ന് വിശ്വസിച്ചുവരുന്നു. കൊല്ലൂർ മൂകാംബികാദേവിയെപ്പോലെ സകല കലാ സിദ്ധികളുടെയും അധിദേവതയായി സങ്കല്പിച്ച് നിത്യാരാധനയ്ക്കായി ഭക്തജന സാന്നിദ്ധ്യം അനുദിനം വർദ്ധിച്ചുവരികയാണ്. സരസ്വതിമണ്ഡപത്തിൽ സമർപ്പണ ബുദ്ധ്യാ നവപ്രതിഭകളുടെ അരങ്ങേറ്റവും നടന്നുവരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭമതികളായ കലാനിധികൾ ഇവിടെയെത്തി അരങ്ങുണർത്തുന്നുണ്ട്. ക്ഷേത്രത്തിന്റെ സമീപത്ത് പഴശ്ശിരാജാവിന്റെ പൂർണകായ പ്രതിമ പ്രൗഢമായി ഉയർന്നുനിൽക്കുന്നുണ്ട്.

ദർശന സമയം

മീനപ്പൂരവും നവരാത്രിയും തൃക്കാർത്തികയുമാണ് പ്രധാന ഉത്സവങ്ങൾ. കാലത്ത് അഞ്ച് മണിമുതൽ ഒരു മണിവരെയും വൈകിട്ട് അഞ്ച് മുതൽ എട്ടു മണിവരെയുമാണ് ദർശന സമയം.

കണ്ണൂർ -മട്ടന്നൂർ തില്ലങ്കേരി വഴിയും, തളിപ്പറമ്പ് - ഇരിട്ടി - കാക്കയങ്ങാട് വഴിയും, തലശേരി കൂത്തുപറമ്പ് ഉരുവച്ചാൽ വഴിയും, കൊട്ടിയൂർ - പേരാവൂർ - കാക്കയങ്ങാട് വഴിയും ബസിൽ മുഴക്കുന്നിലെത്താം. തലശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് 36 കി.മീ, കണ്ണൂരിൽ നിന്ന് 44 കി.മീ, കണ്ണൂർ എയർപോർട്ടിൽ നിന്ന് 22 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GURUMARGAM, S
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.