കൂട്ടിയിടിച്ചതാകാമെന്ന് നിഗമനം
വീണത് മദ്ധ്യപ്രദേശിലും രാജസ്ഥാനിലും
ഭോപ്പാൽ: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30, മിറാഷ് 2000 യുദ്ധവിമാനങ്ങൾ പരിശീലന പറക്കലിനിടെ തകർന്നുവീണ് മിറാഷിന്റെ പൈലറ്റ് മരിച്ചു. സുഖോയിൽ രണ്ടും മിറാഷിൽ ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്. സുഖോയ് പൈലറ്റുമാർ പാരച്യൂട്ടിന്റെ സഹായത്തോടെ രക്ഷപ്പെട്ടു. ഇവരെ വ്യോമസേനാ ഹെലികോപറ്ററെത്തി ആശുപത്രിയിലേക്ക് മാറ്റി.
വളരെ വേഗത്തിൽ പറക്കുന്നതിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ.
മദ്ധ്യപ്രദേശിലെ ഗ്വാളിയർ വ്യോമതാവളത്തിൽ നിന്ന് ഇന്നലെ പുലർച്ചെയാണ് വിമാനങ്ങൾ പറന്നുയർന്നത്. ഒരു വിമാനം മദ്ധ്യപ്രദേശിലെ മൊറേനയിലും മറ്റേത് നൂറ് കിലോമീറ്റർ അകലെ രാജസ്ഥാനിലെ ഭരത്പൂരിലുമാണ് വീണത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സ്ഥിതിഗതികൾ വിലയിരുത്തുകയും പരിക്കേറ്റ പൈലറ്റുമാരുടെ ആരോഗ്യവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. സംയുക്ത സേനാ മേധാവി അനിൽ ചൗഹാനുമായും വ്യോമസേനാ മേധാവി വി.ആർ ചൗധരിയുമായും അദ്ദേഹം സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |