പാലക്കാട് : നാട്ടിലിറങ്ങി കോഴിയെ പിടിക്കാനെത്തി കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തത് ഹൃദയാഘാതം നിമിത്തമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മണ്ണാർക്കാട് മേക്കളപ്പാറയിൽ ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി ഇന്ന് പുലർച്ചെ ഒരു മണിയോടെ കയറിയത്. കോഴിയെ ഭക്ഷിക്കാൻ എത്തിയ പുലി കൂട്ടിലെ വലയിൽ കുടുങ്ങുകയായിരുന്നു. രക്ഷിക്കാനെത്തിയ വനപാലകരാണ് പുലി ചത്തുവെന്ന്
തിരിച്ചറിഞ്ഞത്. വലയിൽ കുരുങ്ങിയപ്പോൾ അക്രമാസക്തനായ പുലിയെ മയക്കുവെടി വച്ച് പിടികൂടാനായിരുന്നു തീരുമാനം. എന്നാൽ അതിന് മുൻപേ പുലി ചത്തു.
കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തത് ക്യാപ്ചർ മയോപ്പതി കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പോസ്റ്റുമോർട്ടം നടത്തിയ ഡോ.അരുൺ സക്കറിയ, പുലിയുടെ മരണകാരണം ഹൃദയാഘാതവും ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലക്കുകയും ചെയ്തതിനാലാണെന്നാണ് അറിയിച്ചത്. മണ്ണാർക്കാട് വനം വകുപ്പിന്റെ ഡിവിഷൻ ഓഫീസിൽ എത്തിച്ചാണ് പോസ്റ്റുമോർട്ടം നടത്തിയത്.
അതേസമയം മണ്ണാർക്കാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും നിസഹരണമുണ്ടായതായി വനം വകുപ്പ് മന്ത്രി ആരോപിച്ചു. ഫോട്ടോ എടുത്തും മറ്റും ജനം പുലിയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. ഇത്തരം സന്ദർഭങ്ങളിൽ ജനം വനംവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കോഴിക്കൂട്ടിൽ ബഹളം കേട്ട് രാത്രിയിൽ പുറത്തിറങ്ങിയ ഗൃഹനാഥൻ ഫിലിപ്പ് തലനാരിഴയ്ക്കാണ് പുലിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. കോഴിക്കൂട്ടിൽ അനക്കം കേട്ട് എത്തിയപ്പോഴാണ് പുലിയെ കണ്ടത്. പുലി ഫിലിപ്പിനു നേരെ ചാടി എത്തിയെങ്കിലും പെട്ടെന്ന് വീട്ടിൽ കയറി വാതിലടയ്ക്കുകയായിരുന്നു. ഈ പ്രദേശത്ത് നിന്നും കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്ന് പുലികളെ വനം വകുപ്പ് പിടികൂടിയിരുന്നു. വന്യമൃഗങ്ങൾ സ്ഥിരമായി കാടിറങ്ങി വരുന്നതിനാൽ ഇവിടെ ജനജീവിതം ദുസ്സഹമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |