പിലിക്കോട് :ജീവൻ തുടിക്കുന്ന കൂറ്റൻ താറാവിന്റെ ശിൽപ്പം ഒരുക്കി പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം ഫാം ടൂറിസത്തിലേക്ക് ചുവടുവെക്കുന്നു. കേന്ദ്രത്തിലെ കിഴക്ക് ഭാഗത്തായി വയലിനോട് ചേർന്നാണ് ഭീമൻ താറാവിന്റെ രൂപഭംഗിയിലുള്ള താറാവ്കൂട് ഒരുക്കിയത്.
സംയോജിത-ജൈവകൃഷികളെ പ്രോൽസാഹിപ്പിക്കാനായി നെല്ല്, താറാവ്, മത്സ്യകൃഷികൾ ചേർത്ത് വച്ച് ഉൽപാദന ഉപാധി കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പന്ത്രണ്ടു മീറ്റർ നീളവും ഏഴ് മീറ്റർ ഉയരവും ആറ് മീറ്റർ വീതിയുമുള്ള വലിയ താറാവ് കൂട് നിർമിച്ചിട്ടുള്ളത്. നൂറ്റമ്പത് താറാവുകളെ വളർത്താൻ സൗകര്യമുള്ള തരത്തിലാണ് കൂട് ഒരുക്കിയത്. വിനോദ സഞ്ചാരികൾ, യുവതീ-യുവാക്കൾ, കർഷകർ തുടങ്ങി എല്ലാ മേഖലയിലുള്ളവരെയും സംയോജിത-ജൈവ കൃഷിയിലേക്ക് ആകർഷിക്കാമെന്ന് അധികൃതർ കരുതുന്നു.
സിമന്റ്, കമ്പി, ഇരുമ്പ് നെറ്റ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച താറാവിന്റെ ചിറകുകളും കഴുത്തും കൊക്കും സിമന്റിന്റേതാണ്. പായൽ പിടിക്കാത്ത തരത്തിലുള്ള നിറങ്ങളാണ് നൽകിയിട്ടുള്ളത്. മിനുക്കു പണികൾ കൂടി പൂർത്തിയായാൽ താറാവ് കൂട് ഫാം കാർണിവലിൽ പൊതുജനങ്ങൾക്ക് കാണാൻ സൗകര്യമേർപ്പെടുത്തും. താറാവ് കൂടിന് തൊട്ടടുത്തുള്ള കുളത്തിനോട് ചേർന്ന് സെൽഫി പോയിന്റും ഒരുക്കുന്നുണ്ട്. കൃഷി പ്രോൽസാഹനത്തോടൊപ്പം ഫാം ടൂറിസം എന്ന കാഴ്ചപ്പാടും വലിയ കൂട് നിർമിച്ചതിന് പിന്നിലുണ്ടെന്ന് പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രം അധികൃതർ വിശദീകരിക്കുന്നു. പ്രശസ്ത കലാകാരൻ സുരഭി ഈയ്യക്കാടും സംഘവുമാണ് താറാവ് കൂട് ഒരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |