ടെഹ്‌റാൻ : ഇറാനിൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സൈനിക കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം. മൂന്ന് ഡ്രോണുകൾ ചേർന്ന് നടത്തിയ ആക്രമണം പരാജയപ്പെടുത്തിയെന്നും ആളപായമില്ലെന്നും ഇറാൻ അറിയിച്ചു. ഇസ്ഫഹാൻ പ്രവിശ്യയിൽ ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 1.30ഓടെയായിരുന്നു ആക്രമണം. കെട്ടിടത്തിന് നേരിയ നാശനഷ്ടമുണ്ട്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്‌ദൊള്ളഹിയാൻ ആക്രമണത്തെ അപലപിച്ചു. ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ചും യുക്രെയിൻ അധിനിവേശത്തിൽ റഷ്യക്ക് ആയുധ സഹായം നൽകുന്നതിലും അന്താരാഷ്ട്ര തലത്തിൽ ആശങ്കകൾ തുടരുന്ന പശ്ചാത്തലത്തിലാണ് ആക്രമണം. അതേ സമയം, ആക്രമണമുണ്ടായ സൈനിക കേന്ദ്രത്തിൽ എന്തുതരത്തിലെ പ്രവർത്തനങ്ങളാണ് നടന്നിരുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
വെടിമരുന്ന് നിർമ്മാണ പ്ലാന്റായിരുന്നു ഇതെന്ന് സൂചനയുണ്ട്. ഇറാന്റെ ഭീമൻ എയർ ബേസും ആണവ കേന്ദ്രങ്ങളും ഇസ്ഫഹാൻ പ്രവിശ്യയിലുണ്ട്. ആക്രമണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ ഈസ്റ്റ് അസർബൈജാൻ പ്രവിശ്യയിലെ ഒരു എണ്ണ ഉത്പാദന കേന്ദ്രത്തിൽ തീപിടിത്തമുണ്ടായിരുന്നു. ഇതിന്റെ കാരണം വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |