ന്യൂയോർക്ക് : യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അമേരിക്കയെ മൂന്നാം ലോകമഹായുദ്ധത്തിന്റെ വക്കിലെത്തിച്ചെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2024 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ച് സൗത്ത് കാരലൈനയിലെ കൊളംബിയയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യ - യുക്രെയിൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പരാമർശം. ' ദുർബലമായ സമീപനത്തിലൂടെയും സാമർത്ഥ്യമില്ലായ്മയിലൂടെയും ജോ ബൈഡൻ നമ്മെ മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലെത്തിച്ചു. താൻ പ്രസിഡന്റായാൽ ശക്തിയിലൂടെ സമാധാനത്തെ വീണ്ടെടുക്കും. 24 മണിക്കൂറിനുള്ളിൽ സമാധാന കരാറുണ്ടാക്കാൻ തനിക്കാകും " ട്രംപ് പറഞ്ഞു. ബൈഡൻ അമേരിക്കയെ നാശത്തിന്റെയും തകർച്ചയുടെയും അതിവേഗ പാതയിലാക്കിയെന്നും ഇനി നാല് വർഷം കൂടി ബൈഡന് ലഭിക്കില്ലെന്ന് ഉറപ്പാക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. യുക്രെയിൻ - റഷ്യ വിഷയത്തിൽ ബൈഡൻ സ്വീകരിച്ച നിലപാടിനെതിരെ ട്രംപ് ഇതിന് മുമ്പും രംഗത്തെത്തിയിരുന്നു. താനായിരുന്നു പ്രസിഡന്റെങ്കിൽ റഷ്യ അധിനിവേശത്തിന് ഒരുങ്ങില്ലെന്നായിരുന്നു ട്രംപ് മുമ്പ് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |