# നാളെ മുതൽ കാർഡ് നിർബന്ധം, ഇല്ലെങ്കിൽ പിഴ
ആലപ്പുഴ: ഹോട്ടലുകളിലും ബേക്കറികളിലും ഉൾപ്പെടെ ഭക്ഷണ പാചകവും വില്പനയും കൈകാര്യം ചെയ്യുന്നവർക്ക് നാളെ മുതൽ ഹെൽത്ത്കാർഡ് ഭക്ഷ്യസുരക്ഷാ വിഭാഗം നിർബന്ധമാക്കിയതോടെ ലാബുകളിലും സ്വകാര്യ ആശുപത്രികളിലും വൻ തിരക്ക്.
ഹെൽത്ത് കാർഡ് ലഭിക്കാൻ രക്തം, കഫം, മലം, മൂത്രം എന്നിവയുടെ പരിശോധനാ സർട്ടിഫിക്കറ്റ് വേണം. ഇതിനായി ആളുകൾ കൂട്ടത്തോടെ എത്തിയതിനാൽ സ്വകാര്യലാബുകാർക്ക് കൊയ്ത്തു കാലമായി. മുമ്പ് 500- 600 രൂപ ചെലവായിരുന്ന പരിശോധനകൾക്ക് ഇരട്ടിത്തുകയാണ് ഈടാക്കുന്നതെന്ന് പരാതിയുണ്ട്.
ആലപ്പുഴ നഗരത്തിൽ 1200 രൂപവരെ ഈടാക്കുമ്പോൾ ചില ലാബുകാർ 750- 950 രൂപ വാങ്ങുന്നുട്. രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണറുടെ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയാണ് ലാബുകാർ മുതലെടുക്കുന്നതെന്ന് ആരോപണമുണ്ട്.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനിൽ അംഗത്വമുള്ള 5000ൽ അധികം കടകൾ ജില്ലയിലുണ്ട്. ഹോട്ടൽ മേഖലയിൽ 50,000ൽ അധികം തൊഴിലാളികളാണുള്ളത്. അംഗത്വം എടുക്കാത്ത ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും വേറെെ. ജില്ലയിൽ ഒരുലക്ഷത്തോളം പേർ ഹെൽത്ത് കാർഡ് എടുക്കേണ്ടിവരും. ഇവരിൽ അന്യസംസ്ഥാന തൊഴിലാളികളാണ് കൂടുതലും. ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി വർദ്ധിപ്പിക്കണമെന്ന ആവശ്യവും ഉയർന്നു. കാർഡ് എടുക്കുന്നതിനുമുമ്പ് പരിശോധന സംഘം എത്തിയാൽ കടയുടമ വൻ തുക പിഴ നൽകേണ്ടിവരും.
# നനഞ്ഞയിടം കുഴിക്കൽ
സർക്കാർ ആശുപത്രികളിൽ നിന്ന് സർട്ടിഫിക്കറ്റ് വങ്ങാം. എന്നാൽ ഇതിന് ഒരുദിവസത്തെ പണി ഉപേക്ഷിക്കേണ്ടിവരും. ഇതിനു പകരമെന്നോണമാണ് സ്വകാര്യ ഡോക്ടറുടെ സേവനം തേടുന്നത്. അത്യാവശ്യക്കാരെന്നു ബോദ്ധ്യമായതോടെ ലാബുകാരും സ്വകാര്യ ആശുപത്രി ഉടമകളും ഫീസ് വർദ്ധിപ്പിക്കുകയായിരുന്നു എന്നാണ് ആക്ഷേപം. ലാബ് പരിശോധന സർട്ടിഫിക്കറ്റിൽ ഒപ്പും സീലും വയ്ക്കാൻ സ്വകാര്യ ഡോക്ടർക്ക് 250 രൂപയാണ് നിരക്ക്. ഡോക്ടറുടെ സർട്ടിഫിക്കറ്റും മറ്റുരേഖകളുമായി അപേക്ഷ സമർപ്പിച്ചാലേ തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ലൈസൻസ് ലഭിക്കൂ.
ലാബ് പരിശോധന ഫീസ് ഏകീകരിക്കണമെന്നും ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി നീട്ടണമെന്നും ആലപ്പി മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ലാബുകളുടെ കൊള്ളയടി തടയാൻ ആലപ്പുഴ നഗരത്തിലെ ഒരു സ്വകാര്യ ലാബുമായി സഹകരിച്ച് പരിശോധനയ്ക്കും ഡോക്ടറുടെ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനും അസോസിയേഷൻ നടപടി സ്വീകരിച്ചിട്ടുണ്ട്
മർച്ചന്റ്‌സ് അസോസിയേഷൻ
നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധന പിടിച്ചു നിറുത്താനാവാത്ത സാഹചര്യത്തിൽ ഹെൽത്ത് കാർഡിന്റെ പേരിൽ പരിശോധനയിൽ പിഴചുമത്താനുള്ള ഗൂഢനീക്കമാണ് പിന്നിലുള്ളത്. ഹെൽത്ത് കാർഡിനുള്ള സമയപരിധി വർദ്ധിപ്പിക്കണം
വി. മുരളീധരൻ, ജില്ലാ സെക്രട്ടറി, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |