ന്യൂഡൽഹി: ബി.ബി.സി ഡോക്യുമെന്ററിക്ക് സമൂഹ മാദ്ധ്യമങ്ങളിലും മറ്റും വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനം ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹർജി ഫെബ്രുവരി 6ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് ജെ.ബി. പർദ്ദിവാല എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വിലക്കേർപ്പെടുത്തിയ നടപടി ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ആരോപിച്ച് അഭിഭാഷകനായ എം.എൽ. ശർമ്മ നൽകിയ ഹർജിയിൽ രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററി സുപ്രീംകോടതി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് തങ്ങളുടെ ട്വീറ്റുകൾ നീക്കിയതിനെതിരെ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എൻ. റാമും അഭിഭാഷകൻ പ്രശാന്ത് ഭൂഷണും സുപ്രീംകോടതിയെ സമീപിച്ചു. ഈ ഹർജികളും ആറിന് പരിഗണിക്കും.
കോടതിയുടെ സമയം പാഴാക്കുന്നു: മന്ത്രി റിജിജു
ന്യൂഡൽഹി: ഡോക്യുമെന്ററി വിലക്കിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയതിലൂടെ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുകയാണെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ആയിരക്കണക്കിന് സാധാരണക്കാരായ മനുഷ്യർ നീതിക്ക് വേണ്ടി കാത്തിരിക്കുമ്പോഴാണ് സുപ്രീംകോടതിയുടെ സമയം അവർ ഇങ്ങനെ പാഴാക്കുന്നത്. സുപ്രീംകോടതിയുടെ തീയതികൾ ലഭിക്കാൻ നിരവധിയാളുകൾ കാത്തിരിക്കുകയാണ്. അപ്പോഴാണ് അവർ സമയം പാഴാക്കിക്കളയുന്നത്. ഹർജി നൽകിയവരെ വിമർശിച്ച് കേന്ദ്രമന്തി ട്വിറ്ററിൽ കുറിച്ചു.
ഗുജറാത്തിൽ 2002ൽ നടന്ന കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററി ഇന്ത്യയിൽ സമൂഹ മാദ്ധ്യമങ്ങളിൽ വിലക്കിയിരുന്നു. ഇതിനെതിരെ അഭിഭാഷകനായ എം.എൽ ശർമ്മയാണ് ഹർജി നൽകിയത്. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട തങ്ങളുടെ ട്വീറ്റുകൾ നീക്കിയതിനെതിരെ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എൻ. റാമും അഭിഭാഷകൻ പ്രശാന്ത് ഭൂഷണും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹർജികൾ തിങ്കളാഴ്ച്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രമന്ത്രിയുടെ വിമർശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |