കോട്ടയം . ഇന്നത്തെ കേന്ദ്ര ബഡ്ജറ്റിൽ കോട്ടയത്തിനും നിറയെ പ്രതീക്ഷകളാണ്. വിലയിടിയുന്ന റബറിനുള്ള കൈത്താങ്ങ്, റെയിൽ - റോഡ് വികസനം, കൃഷി, വിനോദ സഞ്ചാരം, വിദ്യാഭ്യാസ, തൊഴിൽ മേഖലകൾ എന്നിവയ്‌ക്കെല്ലാം കേന്ദ്രം കൈത്താങ്ങാകുമോ എന്നാണ് ഉറ്റുനോക്കുന്നത്. മുൻ ബഡ്ജറ്റുകളിൽ ജില്ലയ്‌ക്ക് അവഗണന മാത്രമാണ് ലഭിച്ചത്. റബർ ബോർഡ് വേണ്ടെന്നാണ് നീതീ അയോഗിന്റെ നിലപാട്. ഇതോടെ ഭാവി തുലാസിലായ ബോർഡിനും ബഡ്ജറ്റ് നിർണായകമാണ്. കൂടാതെ കിതയ്‌ക്കുന്ന റബർ വിപണിയെ ഉത്തേജിപ്പിക്കാൻ എന്തുണ്ടാകുമെന്നതും പ്രധാനമാണ്. ബോർഡിന് കിട്ടുന്ന പതിവ് വിഹിതമല്ലാതെ മേഖലയ്ക്കായി പ്രത്യേകിച്ച് ഒന്നും കേന്ദ്രം നൽകാറില്ല. ഇറക്കുമതി കുറയ്ക്കുകയും, മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കായി പ്രത്യേക പദ്ധതികൾ ആരംഭിക്കുകയും ചെയ്താൽ പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാം.
പ്രതീക്ഷയിൽ ശബരി പാത.
കോട്ടയത്തെ റെയിൽവേ വികസനത്തിന് ചിറകേകുന്ന പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. കോട്ടയം, ചങ്ങനാശേരി സ്റ്റേഷനുകൾക്ക് കൂടുതൽ പരിഗണന ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. പാത ഇരട്ടിപ്പിക്കൽ പൂർത്തിയായതിനാൽ കോട്ടയം വഴി പുതിയ ട്രെയിനുകൾ പ്രഖ്യാപിക്കാനും സാദ്ധ്യതയേറെ. ശബരി പാത യാഥാർഥ്യമാക്കുന്ന പ്രഖ്യാപനങ്ങളുണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നു. കെ കെ റോഡ് ഉൾപ്പെടുന്ന എൻ എച്ച് 183യുടെ വികസനത്തിനുള്ള കൈത്താങ്ങും പ്രതീക്ഷിക്കുന്നു.
വേണം ഐ ഐ ഐ ടി വികസനം.
കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും നൈപുണ്യ വികസന വിദ്യാഭ്യാസശാലകളും കോട്ടയത്തിന് ആവശ്യമുണ്ട്. വലവൂരിലെ ഐ ഐ ഐ ടി, ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷൻ, നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളിൽ എന്നിവ മാത്രമാണ് ഇപ്പോഴുള്ളത്. ഐ ഐ ഐ ടിയുടെ വിപുലീകരണമുൾപ്പെടെയുള്ള വിപുലമായ സാദ്ധ്യതകൾ കേന്ദ്രം പരിഗണിക്കണം.
തിളങ്ങുമോ മറവൻതുരുത്ത്.
കുമരകവും മറവൻതുരുത്തുമടക്കം രാജ്യാന്തര ശ്രദ്ധ നേടിയ വിനോദ സഞ്ചാരമേഖലയ്ക്ക് കേന്ദ്ര അർഹമായ പരിഗണന നൽകിയിട്ടില്ല. അൽഫോൻസ് കണ്ണന്താനം മന്ത്രിസഭയിലുണ്ടായിരുന്നപ്പോൾ ടൂറിസം സർക്യൂട്ട് പദ്ധതിക്ക് തുക അനുവദിച്ചെങ്കിലും പിന്നീടെല്ലാം ആവിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |