കാൻബെറ : ജനവാസ മേഖലയിൽ കാണാതായ അതീവ അപകടകാരിയായ റേഡിയോ ആക്ടീവ് പദാർത്ഥമടങ്ങുന്ന കാപ്സ്യൂൾ കണ്ടെത്തി. വെസ്റ്റേൺ ഓസ്ട്രേലിയൻ മരുഭൂമിയിലാണ് ഇത് നഷ്ടമായത്. ഇരുമ്പയിരിന്റെ സാന്ദ്രത അളക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് ഐസോടോപ്പ് ആയ 'സീസിയം- 137' അടങ്ങിയ കാപ്സ്യൂളാണിത്.
വെറും എട്ട് മില്ലിമീറ്റർ ഉയരവും ആറ് മില്ലിമീറ്റർ വീതിയുമുള്ളതുമാണ് കാപ്‌സ്യൂൾ. പ്രാദേശിക സമയം രാവിലെ 11.13ന് ന്യൂമാൻ എന്ന ചെറുപട്ടണത്തിന് തെക്കേ റോഡിലാണ് ഇത് കണ്ടെത്തിയത്. റേഡിയേഷൻ ഡിറ്റക്ഷൻ ഉപകരണങ്ങൾ ഉപയോഗിച്ച് ആറ് ദിവസം കൊണ്ടാണ് ഈ ഇത്തിരി കുഞ്ഞനെ കണ്ടെത്തിയത്.
ജനുവരി 10നും 16നും ഇടയിൽ ബിൽബാരാ മേഖലയിൽ ന്യൂമാൻ പട്ടണത്തിന് വടക്കുള്ള ഒരു ഖനന മേഖലയിലേയ്ക്ക് കൊണ്ട് പോകുന്നവഴി പെർത്തിന്റെ വടക്ക് - കിഴക്കൻ ഭാഗത്ത് വച്ചാണ് കാപ്സ്യൂൾ നഷ്ടമായത്. ജനുവരി 16ന് കണ്ടെയ്നർ പെർത്തിൽ എത്തിയെങ്കിലും 25 തുറന്ന് പരിശോധിച്ചപ്പോഴാണ് കാപ്സ്യൂൽ നഷ്ടമായ വിവരം അറിയുന്നത്. യാത്രക്കിടെയുണ്ടായ കമ്പനം മൂലം കാപ്‌സ്യൂള്‍ സൂക്ഷിച്ചിരുന്ന പെട്ടിയുടെ ബോള്‍ട്ട് അയയുകയും കാപ്‌സ്യൂള്‍ താഴെ വീഴുകയുമായിരുന്നുവെന്നാണ് നിഗമനം.
ഇത്തിരി കുഞ്ഞനാണെങ്കിലും ഉയർന്ന റേഡിയേഷനുള്ളതിനാൽ സീസീയം - 137 തൊടുന്നവർക്ക് ഗുരുതര രോഗമുണ്ടാകും. അതിനാൽ കാപ്സ്യൂൾ കണ്ടാൽ അടുത്തേക്ക് പോകരുതെന്ന് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഖനന പ്രവർത്തനങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന വസ്തുവാണ് സീസീയം - 137.കാപ്സ്യൂൾ റേഡിയേഷൻ മൂലമുള്ള പൊള്ളലിനും കാൻസർ പോലുള്ള രോഗങ്ങൾക്കും കാരണമാകാമെന്ന് ഫയർ ആൻഡ് എമർജൻസി സർവീസ് ഡിപ്പാർട്ട്മെന്റ് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |