തൃശൂർ: പുതുതലമുറ നാടകരംഗത്തേക്ക് കടന്നുവരുന്നുണ്ടെന്നും പ്രതികരിക്കുന്ന യുവത്വത്തിൽ പ്രതീക്ഷയുണ്ടെന്നും നടൻ നസിറുദ്ദീൻ ഷാ. എഴുത്തിലും സംവിധാനത്തിലും സജീവമായ അവരുടെ ചിന്തകളും ചോദ്യങ്ങളും നാടകത്തിലൂടെ ഉന്നയിക്കുന്നുണ്ട്. അവർ സമൂഹത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് അറിയില്ല. പക്ഷേ അവർ പ്രതികരിക്കുന്നുണ്ട്. അതിനാൽ പ്രതീക്ഷയുണ്ടെന്നെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂൾ ഒഫ് ഡ്രാമയിൽ പ്രഥമ അന്താരാഷ്ട്ര തിയേറ്റർ ഉത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. നാടകങ്ങൾക്ക് സിനിമകളേക്കാൾ സ്വാതന്ത്ര്യമുണ്ട്. നാടകരംഗം ഇപ്പോഴും സജീവമാണ്. അഭിനേതാക്കളും അണിയറക്കാരും നേരിട്ടെത്തുന്ന കലയാണ് നാടകം. ലക്ഷങ്ങൾ ചെലവിട്ട് നാടകങ്ങൾ നിർമിക്കുന്നതിനോട് വിയോജിപ്പുണ്ട്.
വീഡിയോ പ്രൊജക്‌ഷനും ലൈറ്റിംഗും കൊണ്ട് നാടകസ്വഭാവം മാറ്റി മറിക്കുന്നുണ്ട്. അങ്ങനെ ചെയ്യുന്നവർക്ക് സിനിമ എടുത്തുകൂടെ, എന്തിന് നാടകം എടുക്കണം. അരങ്ങിൽ മനുഷ്യ ജീവിതങ്ങളാണ് തുടിക്കേണ്ടത്. അവ ആസ്വാദകരിലേക്ക് അലിയണം. മനുഷ്യബന്ധങ്ങൾ അതിലൂടെ ഉടലെടുക്കണം. എന്റെ ഒരു നാടകങ്ങളിലും ഇത്തരം ഗിമ്മിക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നും നസിറുദ്ദീൻ ഷാ പറഞ്ഞു.
ആവിഷ്‌കാര സ്വാതന്ത്ര്യം തടയപ്പെടുന്നതിൽ നിരാശയുണ്ട്, എങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ല. അധികാരം കൈയാളുന്നവർക്ക് ഒരിക്കൽ അത് നഷ്ടപ്പെടും. അതിനാൽ പ്രതീക്ഷ കൈവിടരുത്. എന്ത് ചെയ്യുന്നുവോ അത് തുടരുക, ചെയ്തുകൊണ്ടേയിരിക്കുക.
- നസിറുദ്ദീൻ ഷാ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |